എഥനോൾ മിശ്രിത ഇന്ധന നയത്തിൻ്റെ വ്യാപകമായ പ്രത്യാഘാതങ്ങളിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ. കോർപ്പറേറ്റുകളുടെ ലാഭത്തിന് മുൻഗണന നൽകുന്ന മോദി സർക്കാരിൻ്റെ ഈ നയം ഉപഭോക്താക്കളെയും ഭക്ഷ്യസുരക്ഷയെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പാർട്ടി കുറ്റപ്പെടുത്തി.
സിപിഐഎം ഉന്നയിക്കുന്ന ആശങ്കകൾ
വാഹനങ്ങൾക്ക് കേടുപാടുകൾ: എഥനോൾ കലർത്തിയ ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്‌ടിക്കുന്നുണ്ടെന്നും കുറഞ്ഞ മൈലേജും അധിക തേയ്‌മാനവും ഉണ്ടാക്കുന്നുവെന്നും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (SIAM) പെട്രോളിയം മന്ത്രാലയത്തിന് അയച്ച കത്ത് വ്യക്തമാക്കുന്നു. സമ്മർദ്ദത്താൽ ഈ കത്ത് പിൻവലിച്ചെങ്കിലും അതിലെ ആശങ്കകൾക്ക് മാറ്റമില്ല.
വിലക്കുറവെന്ന വാഗ്ദാനം പാലിച്ചില്ല: ശുദ്ധ പെട്രോളേക്കാൾ കുറഞ്ഞ വിലയ്ക്ക് എഥനോൾ ഇന്ധനം ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, നിലവിൽ E20 ഇന്ധനം പഴയ പെട്രോളിന്റെ അതേ വിലയ്ക്കാണ് വിൽക്കുന്നത്. ശുദ്ധ പെട്രോൾ ലഭ്യമല്ലാത്തതിനാൽ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.
ഭക്ഷ്യ സുരക്ഷക്ക് ഭീഷണി: പട്ടിണിയും പോഷകാഹാരക്കുറവും നിലനിൽക്കുന്ന രാജ്യത്ത് ഭക്ഷ്യവിളകൾ ഇന്ധന ഉൽപാദനത്തിനായി തിരിച്ചുവിടുന്നത് അംഗീകരിക്കാനാവില്ല. എഥനോൾ ഉൽപാദനത്തിനായി വിദേശത്തു നിന്ന് ചോളം ഇറക്കുമതി ചെയ്യേണ്ടി വരുന്നതും ആശങ്കാജനകമാണ്.
പരിസ്ഥിതിയും കൃഷിയും: ജലസ്രോതസുകൾ അമിതമായി ആവശ്യമുള്ള വിളകളുടെ കൃഷി ഭൂഗർഭജല ദൗർലഭ്യത്തിനും കാർഷിക മേഖലയിൽ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു.
സിപിഐഎമ്മിൻ്റെ പ്രധാന ആവശ്യങ്ങൾ
ശുദ്ധ പെട്രോൾ ലഭ്യമാക്കുക: എല്ലാ ഇന്ധന വിതരണകേന്ദ്രങ്ങളിലും എഥനോൾ മിശ്രിത ഇന്ധനത്തിനൊപ്പം ശുദ്ധ പെട്രോളും ഒരുപോലെ ലഭ്യമാക്കണം. ഏത് ഇന്ധനം ഉപയോഗിക്കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകണം.
വിലയിൽ ആനുപാതിക കുറവ്: കുറഞ്ഞ മൈലേജും വാഹനങ്ങളുടെ അധിക തേയ്‌മാനവും കണക്കിലെടുത്ത് എഥനോൾ ഇന്ധനത്തിൻ്റെ വില പെട്രോളിനേക്കാൾ കുറവായിരിക്കണം.
പരിധി നിശ്ചയിക്കൽ: എഥനോൾ മിശ്രിതത്തിൻ്റെ അളവ് 20 ശതമാനത്തിൽ കൂടുതൽ ഉയർത്തരുത്.
ജനിതകമാറ്റം വരുത്തിയ ചോളം: അമേരിക്ക പ്രോത്സാഹിപ്പിക്കുന്ന ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യുന്നതിനെതിരെയും പാർട്ടി മുന്നറിയിപ്പ് നൽകി.
സർക്കാർ ഈ നയത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും സിപിഐഎം പ്രസ്‌താവനയിലൂടെ മുന്നറിയിപ്പ് നൽകി.


