സംസ്ഥാനത്ത് വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്നം സിപിഎമ്മിന് ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പിണറായി വിജയൻ തന്നെ വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയാകണമെന്നതാണ് ജനതീരുമാനമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻ മന്ത്രി ജി സുധാകരൻ സംഘടനയിൽ നിന്ന് പുറത്തുപോയത് പാർട്ടിയുടെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണെന്നും, എംഎൽഎ ആകാനായി ആരെങ്കിലും പാർട്ടി വിട്ടാൽ അതുകൊണ്ട് പാർട്ടിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും, സംശയമില്ലാതെ മൂന്നാം തവണയും ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾക്ക് ഇതിൽ സംശയമില്ലെന്നും, ചില മാധ്യമങ്ങൾ മാത്രമാണ് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും, നിലവിലെ സർക്കാർ തുടരണം എന്നതാണ് ജനങ്ങളുടെ പൊതുവായ വികാരമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വ്യാപകമായ വികസനം നടന്നതെന്നും, തുടർഭരണം ലഭിച്ചതോടെ വികസന പ്രവർത്തനങ്ങളിൽ തുടർച്ച ഉറപ്പായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.



