ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ പത്തുപേർ കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ, മുൻ തിരുവാഭരണം കമ്മീഷണർമാരായ കെ.എസ് ബൈജു, ആർ.ജി രാധാകൃഷ്‌ണൻ, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർമാരായ ഡി. സുധീഷ് കുമാർ, വിഎസ് രാജേന്ദ്ര പ്രസാദ്, അസി. എൻജിനിയർ കെ.സുനിൽകുമാർ, മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ, മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ കെ. രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് സൂചന.
ഡിജിപിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. എസ്ഐടി സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്‌ത് ഞായയറാഴ്‌ച മുതൽ അന്വേഷണം ആരംഭിക്കും. സ്‌മാർട്ട് ക്രീയേഷൻസ് ഉൾപ്പടെ കേസിൽ പ്രതികളായതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ അതെ രീതിയിൽ തന്നെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



