എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയിൽ ഫലം പ്രഖ്യാപിക്കുന്നത് വകുപ്പ് മന്ത്രിയാണ്. നിലവിൽ വകുപ്പ് സെക്രട്ടറിയുമില്ല. എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടത് വെള്ളിയാഴ്‌ചയാണ്.
ബുധനാഴ്‌ച ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക. ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്‌ച നടത്തണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പരീക്ഷാ ബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിൻ്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് വിവരം. അതനുസരിച്ചാണ് ബുധനാഴ്‌ച പരീക്ഷാബോർഡിൻ്റെ യോഗം നിശ്ചയിച്ചത്.
പതിവുപോലെ തുടർനടപടി പൂർത്തിയാക്കി, വെള്ളിയാഴ്‌ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സർക്കാരോ മന്ത്രിയോ ഒന്നും ആവാത്തതിനാൽ ആരു പ്രഖ്യാപിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
2021-ലെ തെരഞ്ഞെടുപ്പുകാലത്ത് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ. ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉണ്ടാവുമോയെന്ന് വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.



