പാക് ഇൻ്റെലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ദേശീയ സുരക്ഷാ വിവരങ്ങള്‍ പങ്കുവെച്ചതില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌തു. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ മോതി റാം ജാട്ട് എന്ന ജവാനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത്.
പ്രതി ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരുമായി (പിഐഒ) പങ്കിട്ടിരുന്നുവെന്നും എൻഐഎ പറഞ്ഞു. ഇയാൾ വിവിധ മാര്‍ഗങ്ങളിലൂടെ പാക് ഏജന്റുമാരില്‍ നിന്ന് പ്രതിഫലമായി പണം സ്വീകരിച്ചിരുന്നതായും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ പ്രവർത്തനം നിരീക്ഷിച്ചപ്പോൾ സ്ഥാപിത മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചതായി കണ്ടെത്തിയതാണ് ഇയാളെ സംശയത്തിൻ്റെ നിഴലിലാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ദില്ലി പട്യാല ഹൗസ് പ്രത്യേക കോടതി ജൂണ്‍ ആറ് വരെ സിആര്‍പിഎഫ് ജവാനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സെൻട്രൽ റിസർവ്ഡ് പോലീസ് ഫോഴ്‌സിൽ നിന്നും ജവാനെ പിരിച്ചു വിടുകയും ചെയ്‌തു.



