മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം തിരുവനന്തപുരത്ത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം.
കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെസി വേണുഗോപാലിൻ്റെ അവകാശവാദം. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ പ്ലസ്. പ്രവര്‍ത്തകരുടേയും സാധാരണ ജനങ്ങളുടേയും മനസ് തനിക്കൊപ്പമെന്ന് വിഡി സതീശനും കരുതുന്നു. എഐസിസി നിരീക്ഷകരായ മുകള്‍ വാസ്‌നിക്കും അജയ് മാക്കനും ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും.
എംഎല്‍എമാരുമായുള്ള കൂടിക്കാഴ്‌ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് വിഡി സതീശന്‍ പക്ഷം എഐസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം എഴുതി വാങ്ങാനാണ് തീരുമാനം.ഇതിനിടയില്‍ എഐസിസി നിരീക്ഷകര്‍ ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയും നടത്തും.
എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. പിന്നാലെ കേരള നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.തര്‍ക്കം പരിഹരിക്കാനുള്ള സമവായ ശ്രമങ്ങളും ഹൈക്കമാന്റിൻ്റെ ഭാഗത്തുനിന്നുണ്ടാകും. നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കും.



