മുഖ്യമന്ത്രിയുടെ ഓഫീസിൽ ദളിത് യുവതി പരാതി പറയാൻ ചെന്നപ്പോൾ വേണ്ട പരിഗണന കിട്ടിയില്ലെന്ന് പ്രചരിപ്പിച്ച് മാധ്യമങ്ങൾ. എന്നാൽ അവയെല്ലാം പൊളിയുന്നതാണ് വൈകുന്നേരത്തോടെ കണ്ടത്. ചാനലുകൾ തന്നെ അവ തിരുത്തി പറഞ്ഞു. പൊലീസിനെതിരെ താൻ നൽകിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചു നോക്കിയില്ല എന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്.
എന്നാൽ പരാതി വായിച്ചു നോക്കിയില്ലെങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അദ്ദേഹം കേട്ടെന്ന് യുവതി പിന്നീട് പറഞ്ഞു. യുവതി പുറത്തേക്ക് പോയ സമയത്ത് യുവതിയുടെ അഭിഭാഷകനോട് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സംസാരിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.
പിറ്റേന്ന് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും 15 ദിവസത്തിന് ശേഷം റിപ്പോർട്ട് നൽകുകയും ചെയ്‌തു. ഇതിൻ്റെ ഭാഗമായാണ് പേരൂർക്കട എസ്ഐ എസ്.ഡി പ്രസാദിനെ സസ്പെൻഡ് ചെയ്‌തത്. എന്നാൽ മാധ്യമങ്ങൾ ഈ വിഷയത്തെ മറ്റൊരു രീതിയിലാണ് ചിത്രീകരിച്ചത്.
പോലീസിൻ്റെ ഭാഗത്തു നിന്നും ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ആ ഉദ്യോഗസ്ഥർ ആ സ്ഥാനാതിരിക്കാൻ അർഹരല്ലെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിൻ്റെത്. ഇതും അതിനുള്ള ഉദാഹരണമാണ്. തെറ്റ് ചെയ്‌തവരെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിനുള്ളത്. മാധ്യമങ്ങളുടെ ഒരു കള്ളം കൂടിയാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
യുവതി ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷണം പോയ പരാതിയിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്. എന്നാൽ ഇത് വ്യാജ പരാതിയായിരുന്നു. മാല വീട്ടിനകത്ത് നിന്ന് തന്നെ ലഭിക്കുകയും ചെയ്‌തിരുന്നു.



