വിശ്വാസികൾക്ക് ഇത് പുണ്യകാലം. നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മ ശുദ്ധീകരണത്തിൻ്റ ഒരു മാസം. മറ്റുളളവൻ്റ വേദന തൻ്റെതാകുന്ന ആത്മ സമർപ്പണത്തിൻ്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാര പാനിയങ്ങൾ ഉപേക്ഷിച്ചുളള വ്രതാനുഷ്‌ഠാനം, രാത്രി വൈകിവരെയുളള പ്രാർത്ഥനയും ഖുർആൻ പാരായണവും. തിന്മകളിൽ നിന്ന് വിട്ടുനിൽക്കാത്തവൻ്റ നോമ്പ് വെറും വിശപ്പ് മാത്രമായിരിക്കും എന്നാണ് പ്രവാചക വചനം.
പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. അടുത്ത ഒരു വർഷത്തേക്കുളള ഊർജം സംഭരിക്കാനുളള കാലം കൂടിയാണ് വിശ്വാസികൾക്ക് ഈയൊരു മാസം. പള്ളികളും ഭവനങ്ങളും വിശുദ്ധ മാസത്തിന് നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.



