വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ മരണനിരക്ക് ആശങ്കാജനകമായി ഉയരുന്നതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിദിനം ശരാശരി 20 ഇന്ത്യൻ തൊഴിലാളികൾ വിദേശത്ത് മരിക്കുന്നതായി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2021 മുതൽ 2025 വരെ ആകെ 37,740 ഇന്ത്യൻ തൊഴിലാളികൾക്ക് വിദേശത്ത് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 86 ശതമാനത്തിലധികം മരണങ്ങളും ഗൾഫ് രാജ്യങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2021-ൽ മാത്രം 8,234 തൊഴിലാളികളുടെ മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്, ഈ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യങ്ങളിലായി നോക്കുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (12,380)യും സൗദി അറേബ്യ (11,757)യും ആണ് മുൻപന്തിയിൽ. തുടർന്ന് കുവൈറ്റ് (3,890), ഒമാൻ (2,821), മലേഷ്യ (1,915), ഖത്തർ (1,760) എന്നിവിടങ്ങളാണ്.
തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങളും ഗൗരവതരമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2021 മുതൽ 2025 വരെ 80,985 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, ഇതിൽ 16,965 പരാതികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. യുഎഇയിലാണ് ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് കുവൈറ്റ് (15,234), ഒമാൻ (13,295), സൗദി അറേബ്യ (12,988) എന്നിവിടങ്ങളുമുണ്ട്.
മുൻകാല കണക്കുകൾ പ്രകാരം, 2012 മുതൽ 2018 മധ്യം വരെ ഗൾഫ് മേഖലയിലൊട്ടാകെ പ്രതിദിനം ഏകദേശം 10 ഇന്ത്യൻ തൊഴിലാളികൾ മരിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ മാത്രം പ്രതിദിനം ശരാശരി 18 തൊഴിലാളി മരണങ്ങൾ സംഭവിക്കുന്നതായി കാണുന്നു.
കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് റിപ്പോർട്ടുകൾ പ്രകാരം, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി ആറര വർഷത്തിനിടെ കുറഞ്ഞത് 24,570 ഇന്ത്യൻ തൊഴിലാളികൾ മരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, ബഹ്‌റൈൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 2021 മുതൽ 2025 വരെ 32,608 മരണങ്ങൾ രേഖപ്പെടുത്തി.
ഗൾഫ് മേഖലയ്ക്ക് പുറമെ മലേഷ്യ (8,333)യും മാലിദ്വീപ് (2,981)യും തൊഴിൽ സംബന്ധമായ പരാതികളിൽ മുൻപന്തിയിലാണ്. മ്യാൻമറിൽ 2,548 പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ ശമ്പളം വൈകുക അല്ലെങ്കിൽ ലഭിക്കാതിരിക്കുക, ആനുകൂല്യങ്ങൾ നിഷേധിക്കുക എന്നിവയാണ്. ഇതിന് പുറമെ തൊഴിലുടമകൾ പാസ്‌പോർട്ട് കൈവശം വയ്ക്കൽ, അവധി നിഷേധിക്കൽ, ഓവർടൈം വേതനമില്ലാതെ ജോലി ചെയ്യിപ്പിക്കൽ, കമ്പനികൾ അടച്ചുപൂട്ടുന്നതിലൂടെ തൊഴിലില്ലായ്മ തുടങ്ങിയവയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.



