...
Home News Kerala ‘മകൻ്റെ മൊഴിയിൽ സത്യമില്ല, കടം 65 ലക്ഷമില്ല’: അഫാൻ്റെ പിതാവ് റഹീം

‘മകൻ്റെ മൊഴിയിൽ സത്യമില്ല, കടം 65 ലക്ഷമില്ല’: അഫാൻ്റെ പിതാവ് റഹീം

അഫാനെ ഇവിടെ കൊണ്ടുവരാം, നല്ല ജോലിയൊക്കെ നോക്കാം എന്നൊക്കെ കരുതി ഇരുന്നതായിരുന്നു

224

സാമ്പത്തിക ബാധ്യതയെ കുറിച്ച് മകൻ പൊലീസിന് നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റ പിതാവ് അബ്ദുറഹീം. നല്ലതു​പോലെ നടന്നു വന്നിരുന്ന ബിസിനസിൽ കോവിഡിനുശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചതെന്ന് റഹീം പറഞ്ഞു. അഫാനെ ഗൾഫിൽ കൊണ്ടുവന്ന് നല്ല ജോലിയൊക്കെ നോക്കാം എന്ന് കരുതി ഇരുന്നതായിരുന്നു. എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും റഹീം പറഞ്ഞു.‌

‘കഫീലിൻ്റ അടുത്തു നിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നു. മാസം 6000 റിയാൽ വീതം കഫീലിന് നൽകണം. നല്ല​പോലെ കാശുണ്ടാക്കിയിരുന്ന ആളാണ് ഞാൻ. വലിയ വീടൊക്കെ വെച്ചു. വസ്‌തുവൊക്കെ വാങ്ങി. ബന്ധുക്കളുമായൊക്കെ നല്ല സഹവർത്തിത്വത്തിൽ പോകുകയായിരുന്നു. ​കൊറോണക്കുശേഷം കുറച്ച് ബാധ്യതകൾ വന്നു. തുടർന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്‌ത്‌ ദിവസവും അടച്ചു കൊണ്ടിരുന്നു. യമനികളുടെ അടുക്കൽ നിന്നാണ് ഞാൻ കാശ് വാങ്ങിയത്. കടയുടെ ലൈസൻസ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നത്.’ -നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദമാമിൽ വച്ച് ‘മാധ്യമ’ത്തോട് റഹീം പറഞ്ഞു.

‘പൈസ വാങ്ങി കച്ചവടം ചെയ്‌ത്‌ കാശ് അടക്കുന്നുണ്ടെങ്കിലും കച്ചവടം കുറഞ്ഞു വരികയായിരുന്നു. എങ്ങനെയെങ്കിലും ​മേക്കപ്പ് ചെയ്‌ത്‌ പോകാനായിരുന്നു ശ്രമം. കഫീലിന് കൊടുക്കണം, നമ്മുടെ കാര്യങ്ങൾ നടക്കണം, വീട്ടിലേക്ക് അയക്കണം തുടങ്ങിയ ബാധ്യതകൾക്കിടയിലും കച്ചവടം ചെയ്‌തു കൊണ്ടേയിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അടുത്തടുത്ത് ഞാൻ രണ്ടുതവണ കാശെടുത്തു. 30,000 റിയാലാണ് എടുത്തത്. അതിൽ കുറച്ച് അടച്ചു. ഞാൻ ജാമ്യം നിന്ന ഒരു പാലക്കാട്ടുകാരൻ ഉണ്ടായിരുന്നു. അവൻ പെട്ടെന്ന് നാട്ടിൽ പോയപ്പോൾ ആ ബാധ്യത കൂടി എനിക്കായി. എനിക്ക് അവനും അവന് ഞാനും പരസ്‌പരം ജാമ്യം നിന്നാണ് പണമെടുത്തത്. അവൻ വരാതായതോടെ അതും ഞാൻ അടക്കേണ്ടിവന്നു. ഏകദേശം 28000 റിയാൽ ഈ യമനിക്ക് കൊടുക്കാനുണ്ട്.’

‘നാട്ടിൽ 65 ലക്ഷം രൂപ കടമുണ്ടെന്ന് മോൻ പൊലീസിന് മൊഴി കൊടുത്തത് ഒരിക്കലും സത്യമല്ല. നാട്ടിൽ അഞ്ചുലക്ഷത്തോളം രൂപ കടവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ലോണുമുണ്ട്. വീടുവിൽക്കാൻ ശ്രമിച്ചത് ഈ കടങ്ങ​ളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും നാട്ടിൽ പോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വർഷം ജോലി ചെയ്‌ത്‌ കടങ്ങളൊക്കെ വീട്ടി നല്ലതുപോലെ മുമ്പോട്ടുപോവുക എന്ന ചിന്തയിലാണ്…’

‘അഫാനെ ഇവിടെ കൊണ്ടുവരാം, നല്ല ജോലിയൊക്കെ നോക്കാം എന്നൊക്കെ കരുതി ഇരുന്നതായിരുന്നു. എവിടെയാണ് അവന് പിഴച്ചതെന്ന് എന്നോട് ചോദിച്ചാൽ സത്യമായും എനിക്കറിയില്ല. രണ്ടുമാസം മുമ്പ് കഴക്കൂട്ടത്ത് വെള്ളത്തിൻ്റ വണ്ടി ഓടിക്കാൻ ​പോയിരുന്നു. രാവിലെ പോയാൽ രാത്രി 10-11 മണിയാകും വരാൻ. പിന്നീട് ഫുഡ് ഡെലിവറിക്ക് പോകുമായിരുന്നു. കാശുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ. വാപ്പ അയച്ചില്ലേലും വീട്ടിലെ കാര്യങ്ങൾ നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചവനായിരുന്നു. അതിനിടയിൽ കൂട്ടുകാരുമായി കൂടി മറ്റെന്തെങ്കിലും ചെയ്തോ എന്നൊന്നും എനിക്കറിയില്ല.

അവൻ ഒരു കുട്ടിയുമായി ​പ്രേമത്തിലാണെന്ന് ഭാര്യ ഒരുദിവസം പറഞ്ഞിരുന്നു. അവൻ ഒരു​ പെണ്ണിനെ ബൈക്കിൻ്റ പുറകിലിരുത്തി കറങ്ങുകയാണെന്ന് സഹോദരിയുടെ മകളും പറഞ്ഞു. അതൊക്കെ ഈ കാലത്ത് സംഭവിക്കുന്നതല്ലേ, വിട്ടേക്ക് എന്ന് പൊസീറ്റിവായാണ് ഞാൻ മറുപടി പറഞ്ഞത്…’ -റഹീം പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.