വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയില് ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.
കേസിലെ കൂട്ടുപ്രതിയും ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് ടോമറെയും കോടതി വെറുതെവിട്ടു. പ്രോസിക്യൂഷൻ്റെയും പരാതിക്കാരുടെയും പ്രതിഭാഗത്തിൻ്റെയും അന്തിമ വാദങ്ങൾ പൂർത്തിയായ ശേഷമാണ് കോടതി വിധി പറഞ്ഞത്. വനിതാ ഗുസ്തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റബേക്ക ജോണും ബ്രിജ് ഭൂഷണ് വേണ്ടി അഭിഭാഷകൻ രാജീവ് മോഹനും ഹാജരായി.
കേസിൻ്റെ നാൾവഴികൾ
2023 ഏപ്രിൽ 21: പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തി.
2023 ഏപ്രിൽ 28: കണാട്ട് പ്ലേസ് പൊലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് താരങ്ങൾ സുപ്രീം കോടതിയെ സമീപിക്കുകയും, തുടർന്ന് കോടതി നിർദ്ദേശപ്രകാരം പോക്സോ കേസ് ഉൾപ്പെടെ ചുമത്തി ഡൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോക്സോ കേസ് റദ്ദാക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ തൃപ്തയാണെന്നും തുടർനടപടികൾ ആഗ്രഹിക്കുന്നില്ലെന്നും 2023 ഓഗസ്റ്റ് 1ന് വിചാരണക്കോടതിയിൽ മൊഴി നൽകിയിരുന്നു. തുടർന്ന് തെളിവുകളുടെ അഭാവത്തിൽ ഡൽഹി പട്യാല ഹൗസ് കോടതി ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു.
വിനേഷ് ഫോഗട്ടിൻ്റെ വെളിപ്പെടുത്തൽ: ബ്രിജ് ഭൂഷണെതിരെ അന്ന് പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് അടുത്തിടെ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
വിധിക്ക് ശേഷം തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞെന്നും കോടതി തന്നെ കുറ്റവിമുക്തനാക്കിയെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. അതേസമയം, കോടതി ഉത്തരവിൻ്റെ പൂർണ്ണരൂപം പരിശോധിച്ച ശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.



