| ഡോ. ശ്യാം പി. എസ്
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ വൈക്കത്തമ്പലത്തിൽ അഷ്ടമിയോട് അനുബന്ധിച്ചു നടത്തുന്ന ജാതിതാലപ്പൊലി എന്ന് അറിയപ്പെടുന്ന ചടങ്ങ്, ഇന്നത്തെ കാലത്ത് വലിയ വിമർശനങ്ങൾക്കും ചർച്ചക്കും ഇടയാക്കുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. ക്ഷേത്രത്തിനകത്തു നടക്കുന്ന പല ചടങ്ങുകൾക്കും സമ്പ്രദായമായും ആഘോഷമായും വലിയ പ്രാധാന്യമുണ്ടായിരുന്നുവെങ്കിലും, ഇതിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന സാമൂഹിക ആചാരങ്ങളും വേർതിരിവും ഇന്ന് നമുക്ക് പൊറുക്കാനാവാത്ത കാര്യങ്ങളായിരിക്കുന്നു. ഇത് മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ചർച്ച ചെയ്യുന്നേ ഇല്ല. നവകേരളത്തിൻറെ ഭാഗമാവും ചിലപ്പോൾ.
കേരളത്തിലെ നവോത്ഥാന കാലഘട്ടം അനവധി സമരങ്ങളുടെയും വിപ്ലവങ്ങളുടെയും സാക്ഷിയായിരുന്നു. ആധുനിക വൈക്കത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉണർവ്വിന്റെ ഭാഗമായിട്ടാണ് എന്ന രൂപേണയാണ് ഈ താലപ്പോലി നിലനിർത്തപ്പെടുന്നത്. എന്നാൽ, ഇതിന്റെ ഉള്ളടക്കവും തുടർന്നുള്ള ഫലവും വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമാകുന്നു. ഇതിലെ ജാതി വേർതിരിവും അയിത്ത ആചാരങ്ങളും ഇന്നത്തെ സാംസ്‌കാരിക കേരളത്തിന്റെ മൂല്യങ്ങൾക്ക് എതിരാണ്.
സമ്പന്നമായ സംസ്കാരത്തിന്റെ ചുറ്റുപാടിൽ എന്നപേരിൽ നിലനിൽക്കുന്ന ഈ സമ്പ്രദായം നമുക്ക് തിരുത്തേണ്ടതാണ്. അതിന്റെ ചുവടുകൾ പരിശോധിക്കുമ്പോൾ, ഇത് ഇന്നത്തെ സമൂഹത്തിൽ ബലമായി നിലനിർത്തേണ്ടതില്ല. വൈക്കം മഹാത്മാ ഗാന്ധി എന്ന് വന്നിറങ്ങിയോ അന്നത്തെ പോലെ തന്നെ നിലനിർത്താൻ ഇവിടെ ഭരിക്കുന്നവർ തിരക്ക് കൂട്ടാറുണ്ട്. ആധുനിക കാലത്ത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് മഹാത്മാ ഗാന്ധിയെ പുന: സൃഷ്ടിച്ചു വൈക്കത്തേക്ക് കൊണ്ടുവന്നാൽ ഇന്നും വഴി തെറ്റാതെ അദ്ദേഹം ഇണ്ടം തുരുത്തി മനയിലെത്തും. ശിവ! ശിവ!.
ജാതിതാലപ്പൊലിയെ എതിര്‍ക്കുന്ന സാംസ്‌കാരിക കേരളം
കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും അവലംബിച്ചാൽ, നമുക്ക് പലപ്പോഴും വൈവിധ്യമാർന്ന സാമൂഹിക ഘടനകളും ആചാരങ്ങളും കാണാൻ സാധിക്കും. എന്നാൽ, ഇന്നത്തെ സമൂഹം, സമത്വം, സൗഹൃദം, അവകാശങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജാതിതാലപ്പൊലി പോലുള്ള സമ്പ്രദായങ്ങൾ ഇതിനെതിരെ പോകുന്നുവെന്നും, സമൂഹത്തെ വീണ്ടും പിറകോട്ടുള്ള മനോഭാവത്തിലേക്ക് നയിക്കുമെന്നുമാണ് വസ്തുത.
നവോത്ഥാന കാലത്തെ മഹാന്മാരായിരിക്കാം ഈ ആചാരങ്ങൾക്കെതിരെ ആദ്യ പ്രചാരണം നടത്തിയത്. ശ്രീനാരായണ ഗുരുവും, അയ്യൻകാളിയും, പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററും, മനുഷ്യകുലത്തിന്റെ അന്ത്യാന്ത രാഷ്‌ട്രീയവും സാമൂഹികവും മാനസികവുമായ ഉന്നമനത്തിനുമായാണ് പ്രവർത്തിച്ചിരുന്നത് . ഈ പ്രതിരോധത്തിന്റെ ഭാഗമായിരുന്നവർ,ഒക്കെ തന്നെയും ഇന്ന് നമുക്ക് ധൈര്യം നൽകുന്ന മാതൃകകളായിട്ടാണ് കാണപ്പെടുന്നത്.
കേരളത്തിലെ പൈതൃകപാരമ്പര്യവും സംസ്കാരവും വളരെ സമ്പന്നമാണ്. അനവധി ആചാരങ്ങളും ആനുകാലിക ആഘോഷങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാൽ, ഇന്നത്തെ കാലഘട്ടത്തിൽ ജാതിതാലപ്പൊലി പോലുള്ള ചില ആചാരങ്ങൾ സാമൂഹിക നീതിന്യായത്തെയും നവോത്ഥാന മൂല്യങ്ങളെയും എതിര്‍ക്കുന്നതായാണ് അനുഭവപ്പെടുന്നത്. ഇതിനെതിരെ ഉള്ള പ്രതിരോധം വളർത്തി നിർത്തണം.
മറ്റുള്ള സംസ്ഥാനങ്ങളിലെ സമാന സാഹചര്യങ്ങൾ
കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ജാതി-ആചാരങ്ങൾ നാം കാണാറുണ്ട്. ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ, മഹാരാഷ്ട്രയിലെ അനവധി ഗ്രാമങ്ങളിൽ, ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളിൽ എന്നിവിടങ്ങളിൽ ജാതിയുടെ പേരിൽ മതിൽ ചുറ്റുന്ന സമ്പ്രദായങ്ങൾ നിലനിൽക്കുന്നു. ഈ സമ്പ്രദായങ്ങൾ സമൂഹത്തെ വിഭജിക്കാനും വെറുപ്പിനെയും ബഹിഷ്‌കരണത്തിനെയും വളർത്താനുമുള്ള മൂലകങ്ങൾ ആണെന്ന് നാം കാണുന്നു.
ഇത് കേരളത്തിന്റെയും, ഇതിലെ സാംസ്‌കാരിക പ്രത്യയശാസ്ത്രത്തിന്റെയും പ്രധാന ഭാഗമാണ്. ഇവിടെ രാഷ്ട്രീയമല്ല, മറിച്ചു ആരാഷ്ട്രീയം സംജാതമാവുന്നു. ജാതിതാലപ്പൊലി പോലുള്ള സമ്പ്രദായങ്ങൾ പരിഹസിക്കപ്പെടുകയും അവസാനിപ്പിക്കപ്പെടുകയും ചെയ്യുന്നിടത്ത്, സാമൂഹിക നീതിന്യായവും സമത്വവുമായ ഒരു സംവാദം തുടങ്ങുന്നു.
ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഈ വ്യവസ്ഥകൾ, ഇന്ന് നമ്മെ തിരിച്ചടിക്കുന്ന ഒരു ഘടകമാണ്. ജാതിതാലപ്പൊലി പോലുള്ള ആചാരങ്ങൾ ഇത്തരത്തിൽ സമൂഹത്തിലെ പുതു തലമുറയെ ജാതീയമായി വിഭജിക്കുന്ന ഘടകമാണ്.
പ്രതിരോധം പ്രണയത്തോടെ
സാമൂഹികവും സാംസ്‌കാരികവുമായ പരിണാമം മനുഷ്യന്റെ മനസ്സിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. ഇന്ന്, നവോത്ഥാന മൂല്യങ്ങൾ മനസ്സിൽ കൊണ്ട, നാം പുതുവർഷങ്ങൾക്കുള്ള വഴി നിർമിക്കുന്നു. സമൂഹം ഒരുമിച്ചു നിൽക്കുന്നതിനായി, സമത്വത്തിനായുള്ള പോരാട്ടത്തിൽ ഐക്യവും സഹകരണവും വളർത്താൻ നമുക്ക് ഈ ആചാരങ്ങൾ നിർത്തേണ്ടതുണ്ട്.
പാരമ്പര്യത്തിന്റെ പുനർവ്യാഖ്യാനം
സാമൂഹ്യ നീതി, സ്വാതന്ത്ര്യം, സഹോദര്യം എന്നിവയ്ക്കായി നിൽക്കുന്ന നമ്മുടെ പാരമ്പര്യവും സമ്പ്രദായങ്ങളും പുതുക്കി വ്യാഖ്യാനിക്കപ്പെടുന്നു. ഓരോ ആചാരത്തെയും സമൂഹത്തിന്റെ പുതിയ മൂല്യങ്ങൾ അനുസരിച്ച് പുനരാലോചിക്കാൻ തയ്യാറായിരിക്കണം.
മാറുന്ന കാലത്തിന്റെ വഴികൾ
ഇന്നത്തെ യുവതലമുറ, പുതിയ ചിന്തകളോട് കൂടി, സമത്വത്തിനും സാമൂഹ്യ നീതിന്യായത്തിനും വേണ്ടി നിലകൊള്ളുന്നു. ജാതിതാലപ്പോലി പോലുള്ള സമ്പ്രദായങ്ങൾ അവരുടെ സമൂഹത്തിനും മൂല്യങ്ങളോടും വിരുദ്ധമാണ്. നമ്മുടെ പൂർവികർ എന്നപോലെ, നാം ഇന്നും ആധുനിക സമൂഹത്തിൽ സമൂഹത്തെ വിഭജിക്കുന്ന ആചാരങ്ങൾക്കെതിരെ പോരാടേണ്ടതുണ്ട്.
ശേഷിച്ച വഴി
സാമൂഹിക നീതിന്യായത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തീർന്നിട്ടില്ല. വൈക്കത്തമ്പലത്തിലെ അഷ്ടമിയോട് അനുബന്ധിച്ചുള്ള ജാതിതാലപ്പൊലി നിർത്തലാക്കുന്നത്, നമ്മുടെ സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന വലിയൊരു ചുവടുവെയ്പ്പാണ്. ഇത് നേടണമെങ്കിൽ ഓരോ മനുഷ്യനും പ്രതികരിക്കണം. ഉയരാത്ത കൈകളും ഉരിയാടാത്ത നാവുകളും അടിമത്തതിന്റെതാണ്. ഇതിലൂടെ, നമുക്ക് സമത്വം, സൗഹൃദം, സഹജീവിതം എന്നിവയുടെ പുതുവഴികൾ തുറക്കാം.
സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഈ സമ്പ്രദായം നിർത്തലാക്കൽ.
ഇന്നത്തെ കാലഘട്ടത്തിൽ, സമൂഹത്തെ മുന്നോട്ട് നയിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് തന്നെയാണ് പ്രാധാന്യമുള്ളത്. ജാതിതാലപ്പൊലി പോലുള്ള ആചാരങ്ങൾ സമൂഹത്തിന്റെ മനോഭാവത്തെയും നൈതിക മൂല്യങ്ങളെയും എതിര്‍ക്കുന്നുവെന്നു നമുക്ക് വ്യക്തമാണ്. അതിനാൽ, സമത്വത്തിനും, സഹകരണത്തിനും വേണ്ടി നിൽക്കുന്ന ഒരു സമൂഹത്തിൽ ഇത്തരത്തിലുള്ള സമ്പ്രദായങ്ങൾക്കും ആചാരങ്ങൾക്കും യാതൊരു സ്ഥാനവുമില്ല
അയിത്തത്തിനെതിരെ പോരാടിയ പൂർവികരുടെ സ്മരണകൾ നമുക്ക് ഇന്നും പ്രചോദനമാണ്. അവരുടെ കഠിനപ്രയത്നങ്ങൾ ഇന്നത്തെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ സാമൂഹ്യ വെളിച്ചമായ ശ്രീ നാരായണ ഗുരു വൈക്കം സത്യാഗ്രഹികൾക്ക് താമസത്തിനും, ഭക്ഷണം പാകം ചെയ്യാനുമായി 1000 പണം ഒരു നമ്പൂതിരിക്കു നൽകി വിലക്ക് വാങ്ങിയ സ്ഥലത്താണ് ഇന്ന് ആശ്രമം സ്കൂൾ ഇരിക്കുന്നത്.
അന്ന് ആ സത്യാഗ്രഹികൾക്ക് ഭക്ഷണം വെക്കുവാൻ പഞ്ചാബിലെ സിഖ് വംശജരായിരുന്നു ഉണ്ടായിരുന്നത്. നാട്ടിലെ നായർ വിഭാഗം ഇതിനു മുന്നോട്ട് വന്നപ്പോൾ അവർക്കു വലിയ വിലക്കുകൾ ആണ് ജന്മികളിൽ നിന്നും നേരിടേണ്ടി വന്നത്. ഈ സമ്പ്രദായങ്ങളെ അപ്പാടെ അട്ടിമറിച്ചു പൊരുതി നേടിയ നവോഥാനമാണ് ജാതി താലപ്പൊലിയിലൂടെ നശിപ്പിക്കുന്നത്.
ഇന്നത്തെ യുവതലമുറയ്ക്ക് മുന്നോട്ടുള്ള ചുവടുവയ്ക്കലിനു ആവശ്യമുള്ളതും,അവർക്കു പിന്നിടേണ്ടതുമായ ഒട്ടനവധി കാര്യങ്ങളാണ് വൈക്കതുള്ളത്. പുരോഗതിയിലേക്ക് നയിക്കുന്ന ഒരു നയവും, പദ്ധതിയും, സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക രംഗത്തു നടക്കാത്ത കേരളത്തിലെ ഒരേ ഒരു സ്ഥലം വൈക്കമാണ്.
ആവശ്യമായ പ്രതിരോധം
ആധുനിക കേരളത്തിലെ സാംസ്‌കാരിക പരിണാമത്തിന്‍റെ ഭാഗമായി, ഇത്തരം വിഭജിക്കുന്ന ആചാരങ്ങളും സമ്പ്രദായങ്ങളും ചെറുക്കേണ്ടത് നമുക്ക് ഏറെ ആവശ്യമാണ്. അഷ്ടമിയോടനുബന്ധിച്ച് നടക്കുന്ന ജാതിതാലപ്പൊലി പോലുള്ള ചടങ്ങുകൾ, സമത്വം, സൗഹൃദം, സഹജീവിതം എന്നിവയുടെ പുതിയ മൂല്യങ്ങളിൽ കലാകരുത്തോടെ നിൽക്കുന്ന നമ്മുടെ സമൂഹത്തിനു യോജിച്ചതല്ല.
ഇനി നമുക്ക് വേണ്ടത്, ആചാരങ്ങൾക്കും സമ്പ്രദായങ്ങൾക്കും പുതിയൊരു വ്യാഖ്യാനമാണ്. ജാതിവ്യവസ്ഥ, താത്പര്യവ്യവസ്ഥ എന്നിവയെ അതിജീവിക്കുന്ന, മനുഷ്യസ്നേഹം കൊണ്ടും മനുഷ്യത്വം കൊണ്ടും സമ്പന്നമായ ഒരു സമൂഹം നമുക്ക് മുന്നിൽ കാത്തിരിക്കുന്നു.
സാംസ്‌കാരിക കേരളത്തിന്റെ പരിണാമത്തിനായി, ആചാരങ്ങൾ നമുക്ക് പുതിയ വ്യാഖ്യാനത്തോടെ സമീപിക്കേണ്ടതുണ്ട്. അതിനാൽ, വൈക്കത്തമ്പലത്തിലെ അഷ്ടമിയോട് അനുബന്ധിച്ചുള്ള ജാതിതാലപ്പൊലി ചടങ്ങ് നിർത്തലാക്കുന്നത്, സമത്വത്തിനും സാമൂഹ്യ നീതിന്യായത്തിനും വേണ്ടി നിൽക്കുന്ന സാംസ്‌കാരിക കേരളത്തിന്റെ ആവശ്യമാകുന്നു.
(ലേഖകൻ കേരള സർവകലാശാല സമൂഹശാസ്ത്ര പഠനവിഭാഗം പോസ്റ്റ്-ഡോക്ടറൽ ഫെലോയാണ്)



