ധര്‍മസ്ഥല കൂട്ടക്കൊലപാതകത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി അന്വേഷണസംഘത്തിന് മൊഴി നൽകി എന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹങ്ങൾ ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിൽ കുഴിച്ചിട്ടു എന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്ക് ഓഫീസ് ബെൽത്തങ്ങാടിയിൽ ഉടൻ തുറക്കും. അതേസമയം 2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബവും രംഗത്ത് വന്നു . നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്.



