ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത ഐ.പി.എസ് പിന്മാറി. പിന്മാറ്റം ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളാണ് സൗമ്യലത ഐ.പിഎസ്. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നത്. 20 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയമിച്ചിരുന്നത്. നാല് ടീമുകൾ ആയി ഇവർ അന്വേഷണം തുടരാൻ ഇരിക്കെയാണ് നിർണായക പിന്മാറ്റം. ഐ.ജി എം.എൻ അനുചേത്, എസ്.പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ധർമസ്ഥലയിലെ നിഗൂഡതകളെ കുറിച്ച് വെളിപ്പെടുത്തലുകളും പരാതികളും ഉയരുന്നതിനിടെ ആണ് കർണാടക സർക്കാർ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന ആക്ഷേപത്തിനിടെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്‌ചക്ക് ശേഷമായിരുന്നു സർക്കാർ തീരുമാനം.
ദക്ഷിണ കന്നഡ എസ്.പി ഓഫീസിലും, ധർമസ്ഥല പൊലീസ് സ്റ്റേഷനിലും എത്തി അന്വേഷണസംഘം വിവരങ്ങൾ തേടും. ധർമസ്ഥല ക്ഷേത്രത്തെയും ഹെഗഡേ കുടുംബത്തെയും അപകീർത്തി പെടുത്തുന്ന മാധ്യമ വാർത്തകളെ തടഞ്ഞ കർണാടക സെക്ഷൻ കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



