ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. സഖ്യ പങ്കാളികൾക്കിടയിൽ സീറ്റ് വിഭജന ഫോർമുലയിൽ സമവായത്തിൽ എത്താത്തതിനാൽ, ബീഹാറിലെ രാഷ്ട്രീയ വൃത്തങ്ങൾ ഊഹാപോഹങ്ങളും ഉയർന്ന പ്രവർത്തനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചിരാഗ് പാസ്വാൻ്റെ ശക്തമായ നിലപാട്
ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മേധാവിയും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ അടുത്തിടെ തൻ്റെ പിതാവ് റാം വിലാസ് പാസ്വാൻ്റെ ചരമവാർഷികത്തിൽ ഒരു നിഗൂഢ ട്വീറ്റ് പോസ്റ്റ് ചെയ്‌തു. “നിങ്ങൾക്ക് അടിച്ചമർത്തലിന് എതിരെ പോരാടണമെങ്കിൽ മരിക്കാൻ പഠിക്കൂ.” സീറ്റ് വിഭജന ചർച്ചകളിൽ തൻ്റെ പാർട്ടി അവഗണിക്കപ്പെട്ടതായി തോന്നുന്നതിൻ്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വ്യാഖ്യാനിക്കുന്നു.
സീറ്റുകളുടെ ‘മാന്യമായ’ വിഹിതം എന്ന അദ്ദേഹത്തിൻ്റെ ആവശ്യം നിറവേറ്റപ്പെടുന്നില്ല. സഖ്യത്തിനുള്ളിൽ വർദ്ധിച്ചു വരുന്ന ആഭ്യന്തര കലഹം സാഹചര്യത്തിൻ്റെ സംവേദനക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കും സീറ്റ് വിഭജന ഫോർമുലയിലെ പുതിയ സംഭവ വികാസങ്ങൾക്കും ഇടയിൽ, വ്യാഴാഴ്‌ച പട്‌നയിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് ചിരാഗ് പാസ്വാൻ നിർണായകമായ ഒരു ചുവടുവെപ്പ് നടത്തി.
നിലവിലെ സീറ്റ് വിഭജന സാഹചര്യത്തെക്കുറിച്ചും എൻഡിഎക്കുള്ളിലെ പാർട്ടിയുടെ ഭാവി തന്ത്രത്തെ കുറിച്ചും മുതിർന്ന പാർട്ടി നേതാക്കളും ഭാരവാഹികളും തമ്മിൽ ഈ നിർണായക യോഗത്തിൽ തീവ്രമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബീഹാർ തിരഞ്ഞെടുപ്പ് ചുമതലയുള്ള എംപി അരുൺ ഭാരതിയുടെ അധ്യക്ഷതയിൽ യോഗം ചേരും. എംപിമാർ, തിരഞ്ഞെടുപ്പ് സഹ-ചാർജുമാർ, പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റുമാർ, പാർട്ടി സെല്ലുകളുടെ എല്ലാ തലവന്മാർ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബിജെപിയുടെ വഗ്‌ദാനത്തിൽ അതൃപ്‌തി
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഭാരതീയ ജനതാ പാർട്ടി (ബിജെപി) മുന്നോട്ടുവെച്ച സീറ്റ് വിഭജന ഓഫറിൽ ചിരാഗ് പാസ്വാൻ തൃപ്‌തനല്ല. എൽജെപി (റാം വിലാസ്)ക്ക് ബിജെപി 20-22 സീറ്റുകൾ മാത്രമേ വഗ്‌ദാനം ചെയ്‌തിട്ടുള്ളൂവെന്നും അതേസമയം പാസ്വാൻ 45 മുതൽ 54 വരെ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതൃപ്‌തി കാരണം, പാസ്വാൻ വ്യാഴാഴ്‌ച ബിജെപി നേതാക്കളെ കാണാതെ ഡൽഹിയിലേക്ക് പോയി. അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്താൻ ബിജെപി നേതാവ് ധർമ്മേന്ദ്ര പ്രധാൻ പട്‌നയിൽ എത്തി.



