സിപിഐഎം സൈബർ ടീമിനകത്ത് ഗുരുതരമായ അഭിപ്രായഭിന്നത പൊട്ടിപ്പുറപ്പെട്ടു എന്ന് റിപ്പോർട്ടുകൾ . ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബർ സംഘത്തിൽ നിന്ന് പിന്മാറിയത്. എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇവർ മാറിനിന്നതെന്നാണ് സൂചന.
പാർട്ടിയുടെ സാമൂഹ്യമാധ്യമ ഇടപെടലുകൾ ഫലപ്രദമല്ലെന്ന വിലയിരുത്തൽ മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയതായി റിപ്പോർട്ടുണ്ട്. സൈബർ ഇടപെടലുകൾ പാളുകയാണെന്ന വിമർശനം പാർട്ടിക്കുള്ളിലും ശക്തമാണ്. “സൈബർ ഇടപെടലുകളിൽ ഒരുകാലത്തും ഇത്രയും പിന്നോട്ട് പോയിട്ടില്ല” എന്ന നിലപാടാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നാണ് വിവരം.
എം.വി. നികേഷ് കുമാറിനെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംരക്ഷിക്കുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വ്യക്തിപരമായ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് നികേഷ് കുമാറിന് പിന്തുണ ലഭിക്കുന്നതെന്നാരോപണവും ചില വിഭാഗങ്ങളിൽ നിന്ന് ഉയരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഐഎം വിപുലമായ സൈബർ സംഘത്തെ രൂപീകരിച്ചത്. എന്നാൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് അനുസരിച്ചുള്ള ശക്തമായ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നില്ലെന്ന വിമർശനം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് സൈബർ ടീമിനകത്തെ ആഭ്യന്തര തർക്കങ്ങൾ പുറംലോകത്തേക്കെത്തിയത്.
സംഭവവികാസങ്ങൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ മാറ്റങ്ങൾക്ക് വഴിവെക്കുമോയെന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ.



