കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ആസൂത്രിതമായെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമായിരുന്നു അതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവില്‍ കഴിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഉപഹാര വിതരണം ചെയ്യുന്നതിനായി ദിവ്യ യാത്രയയപ്പ് വേദിയിൽ നിൽക്കാതിരുന്നത് ക്ഷണമില്ലെന്നതിന് തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിൻ്റെയും അധിക്ഷേപിക്കുന്നതിൻ്റെയും വീഡിയോ ചിത്രീകരിക്കാൻ ആളെ ഏർപ്പാടാക്കിയതും ദിവ്യ തന്നെയെന്ന് റിപ്പോർട്ടിലുണ്ട്.
അതേസമയം, യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബു തന്നെ വന്നു കണ്ട് തെറ്റുപറ്റിയെന്ന് പറഞ്ഞ മൊഴി കണ്ണൂർ ജില്ലാ കളക്ടർ അരുൺ.കെ വിജയൻ ശരിവച്ചു. ചൊവാഴ്‌ചലെയാണ് കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇത് സംബന്ധിച്ച് വ്യക്തത ബുധനാഴ്‌ച കളക്ടർ നടത്തി. തൻ്റെ മൊഴി പൂർണമായി പുറത്തു വന്നിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കളക്ടർ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നുമാണ് കളക്ടർ മൊഴി നൽകിയത്. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടർ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.



