| രാകേഷ് സനൽ
വരിക്കാശ്ശേരി സിനിമകള്‍ എന്നാല്‍, സവര്‍ണ മാടമ്പി സിനിമകളെന്നാണോ വ്യഗ്യം? ആണെങ്കില്‍ അതിന്റെ ഭാരം ഒരു രഞ്ജിത്ത് മാത്രം താങ്ങണോ? നായകന് പൗരുഷം കിട്ടാന്‍ പിരിച്ചുവച്ച മീശയെന്ന പോലെ, എട്ടുകെട്ട് തറവാടും ഉമ്മറത്തിണ്ണയില്‍ കാല് നീട്ടി കവച്ചിരിക്കാന്‍ കോസിയും വേണമെന്ന് ആദ്യമായി ശഠിച്ചത് രഞ്ജിത്താകില്ലല്ലോ. തന്റെ നായകന് നെറ്റിയില്‍ ചന്ദനക്കുറി തേച്ചു കൊടുത്തതും ദേഹത്തു പൂണൂല് പിരിച്ചിട്ടതും താനല്ല, സംവിധായകനാണെന്ന് എഴുത്തുകാരന്‍ വാദിക്കുന്നു, അപ്പോള്‍ പിന്നെ കുരിശ് രഞ്ജിത്തിനായി മാത്രം നാട്ടുന്നതില്‍ നീതിയെന്താണ്?
ബുദ്ധി ബ്രാഹ്‌മണനെയുള്ളൂ, ശൗര്യം ക്ഷത്രിയനെയുള്ളൂ, അന്തസ്സ് നായര്‍ക്കെയുള്ളൂവെന്ന് കല്‍പ്പിച്ച് നായക ശരീരങ്ങളെ മലയാള സിനിമയില്‍ അരിയിട്ടിരുത്തിയതില്‍ പങ്ക് മറ്റാർക്കും ഇല്ലേ? വ്യാപാര വിജയം നേടിയ ചിത്രങ്ങളുടെ പേരില്‍ ഒരു ചലച്ചിത്രകാരന്‍ അറിയപ്പെടുന്നത്, അയാളുടെ വിപണി മൂല്യവും താരമൂല്യവും ഉയര്‍ത്തുന്നു. മലയാളത്തിലെ മികച്ച പ്രണയ-കുടുംബ-കോമഡി സിനിമകള്‍ എഴുതിയ രഞ്ജിത്ത് കച്ചവട സിനിമകളുടെ പ്രധാനമുഖമായി മാറപ്പെടുന്നത് എപ്പോഴാണ്? ദേവാസുരത്തിന്റെയോ, ആറാം തമ്പുരാന്റെയോ പേരില്‍ രഞ്ജിത്ത് ആഘോഷപ്പെട്ടിട്ടില്ല.
അതാത് സിനിമകള്‍ ഉണ്ടായ സമയത്തെ കാര്യമാണ്. നരസിംഹത്തിനു ശേഷമല്ലേ അയാള് ഒരു ചരക്കിന്റെ വില്പന മൂല്യം ഉയർത്താൻ ശേഷിയുള്ള നിക്ഷേപ വസ്തുവായി സംവിധായകർക്കും നിർമാതാക്കൾക്കും, താരങ്ങൾക്കുമൊക്കെ തോന്നിത്തുടങ്ങിയത്. അവിടുന്ന് പിന്നെയും രഞ്ജിത് എന്ന സിനിമാക്കാരൻ വരിക്കാശേരി കഥകൾ തുടർന്നില്ലെന്നും കാണാം. പക്ഷേ അയാൾ ബ്രാൻഡ് ചെയ്യപ്പെട്ടത്, എണ്ണത്തിൽ വളരെ കുറച്ചു മാത്രം എഴുതിയ ജോണറുകളുടെ പേരിലാണ് എന്നത്, രഞ്ജിത്തിന് വ്യക്തിപരമായി സംഭവിച്ച മൂല്യ ശോഷണത്തിന്റെ ബാധ്യത ആകാം.



