ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ജമ്മു കാശ്‌മീരിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ കണക്കുകൾ 95 ലക്ഷത്തിൽ അധികമാണെന്ന് സർക്കാർ പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകര ആക്രമണത്തെ തുടർന്ന് വിനോദ സഞ്ചാര സീസണിൽ ജമ്മു കാശ്‌മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ബിസിനസ് നഷ്‌ടത്തിലും ഉണ്ടായ കുറവിനെ കുറിച്ച് കേന്ദ്രത്തിന് അറിയാമോ എന്ന ചോദ്യത്തിന് തിങ്കളാഴ്‌ച രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഈ വിവരങ്ങൾ പങ്കുവെച്ചത്.
പ്രാദേശിക ടൂറിസത്തെ ആശ്രയിക്കുന്ന പങ്കാളികളിൽ ഇതിൻ്റെ സാമ്പത്തിക ആഘാതത്തെ കുറിച്ച് സർക്കാർ എന്തെങ്കിലും വിലയിരുത്തൽ നടത്തിയിട്ടുണ്ടോ എന്നും എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി ചോദിച്ചു.
“ജമ്മു കാശ്‌മീരിലെ പ്രാദേശിക ടൂറിസത്തെ ആശ്രയിക്കുന്ന പങ്കാളികളിൽ സാമ്പത്തിക ആഘാതം ഉണ്ടാക്കുന്നതിനെ കുറിച്ച് ടൂറിസം മന്ത്രാലയം അത്തരമൊരു വിലയിരുത്തൽ നടത്തിയിട്ടില്ല,” -ശെഖാവത്ത് പറഞ്ഞു.
2020 മുതൽ 2025 വരെയുള്ള ആഭ്യന്തര ടൂറിസ്റ്റ് സന്ദർശനങ്ങളുടെയും (ഡിടിവി) വിദേശ ടൂറിസ്റ്റ് സന്ദർശനങ്ങളുടെയും (എഫ്‌ടിവി) വാർഷിക അടിസ്ഥാനത്തിലുള്ള ഡാറ്റ അദ്ദേഹം മറുപടിയായി പങ്കിട്ടു.
സംസ്ഥാന ടൂറിസം വകുപ്പാണ് ഈ ഡാറ്റ നൽകുന്നത്.
ജമ്മു കാശ്‌മീർ ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഡിടിവികളുടെയും എഫ്‌ടിവികളുടെയും എണ്ണം യഥാക്രമം 95,92,664 ഉം 19,570 ഉം ആയിരുന്നു. -പിടിഐ



