രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന ബി സാജന്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആണ് സജനയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാല്‍, സണ്ണി ജോസഫ്, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്‌താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്‌തി പുകയുകയാണ്.
രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് കെ മുരളീധരൻ ബുധനാഴ്‌ച പറഞ്ഞിരുന്നു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചു കഴിഞ്ഞെന്നും രാഹുലിൻ്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചു വരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിൻ്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കെ മുരളീധരൻ പറഞ്ഞത്.



