ക്ഷേമ പെൻഷൻ നിലനിർത്തുന്നതിനുള്ള മസ്റ്ററിങ്ങ് വൃദ്ധരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. വർഷന്തോറുമുള്ള ക്ഷേമ പെൻഷൻ മസ്റ്ററിങ്ങാണ് പ്രയാസത്തിലാക്കുന്നത്. സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങി കൊണ്ടിരിക്കുന്നവർ എല്ലാവർഷവും മസ്റ്ററിങ്ങ് ചെയ്യണമെന്നാണ് കേരളം സംസ്ഥാന സർക്കാരിൻ്റെ നിബന്ധന.
അർഹതയില്ലാത്തവരും മരിച്ചുപോയവരും പെൻഷൻ വാങ്ങുന്നുണ്ടോ എന്നറിയുന്നതിനാണ് മസ്റ്റിങ്ങ് കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ ഇത് രോഗികളും വൃദ്ധരും അടക്കമുള്ളവരെ കടുത്ത പ്രയാസത്തിലാക്കുന്നു എന്നാണ് പരാതി. മരണം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുമ്പോൾ തന്നെ ആധാർ നമ്പർ വെച്ച് മരിച്ചവരെ പെൻഷൻ പട്ടികയിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്. സർക്കാരിൻ്റെ പെൻഷൻ സേവനത്തിൽ ആധാർ നമ്പർ എൻട്രി ചെയ്‌താൽ ഒരാൾ ഏതൊക്കെ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് അറിയാൻ സാധിക്കും.
വാർഡ് മെമ്പർമാർക്കും ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്ക് നൽകി വസ്‌തുത ഉറപ്പുവരുത്താനുമാകും. ഇതൊന്നും പരിഗണിക്കാതെയാണ് രോഗികളും ഭിന്നശേഷിക്കാരും അക്ഷയ കേന്ദ്രങ്ങളിലേക്ക് പടിക്കെട്ട് കയറി മസ്റ്ററിങ്ങിന് എത്തേണ്ടി വരുന്നത്. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകാനാണ് ഈ കഷ്‌ടപ്പാട് എന്നതാണ് പരാതികൾക്ക് ഇടയാക്കിയത്.



