കോവിഡ് 19, എബോള, പക്ഷിപ്പനി തുടങ്ങിയ മഹാമാരികള്‍ക്ക് എതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച ബ്രട്ടീഷ് ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു.75 വയസായിരുന്നു. ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയെസോസാണ് മരണവിവരം എക്‌സിലൂടെ അറിയിച്ചത്.
ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ് നബാരോക്ക് ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്ക് എതിരെയുള്ള പോരാട്ടവും കണക്കിലെടുത്ത് വേള്‍ഡ് ഫുഡ് പ്രൈസ് 2018ല്‍ ലഭിച്ചിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ ആറ് അംഗ പ്രത്യേക സംഘത്തില്‍ പ്രധാനിയായിരുന്നു ഡേവിഡ്. കൊവിഡ് കാലത്തെ അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2023ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടര്‍ നബാരോയെ ആദരിച്ചിരുന്നു.
2017ല്‍ ഡബ്ല്യുഎച്ച്ഒയുടെ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ടെഡ്രോസിനോട് പരാജയപ്പെട്ടു. 2003ല്‍ ബാഗ്‌ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ ബോംമ്പ് ആക്രമണത്തില്‍ നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.



