കരട് വോട്ടർ പട്ടിക അവകാശ വാദങ്ങളും എതിർപ്പുകളും 22 വരെ സമർപ്പിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് കാര്യം വ്യക്തമാക്കിയത്. നിലവിലെ കണക്ക് പ്രകാരം 19,32,688 പേർ ഹിയറിങ്ങിന് വിധേയരാകണം ഇവർക്ക് നോട്ടീസ് നൽകുന്നത് പുരോഗമിക്കുക ആണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
എന്നാൽ നടപടികൾ ഇത് പോലെ തുർന്ന് പോകുകയാണെങ്കിൽ വലിയ വിഭാഗം ആളുകൾ പട്ടികയിൽ നിന്ന് പുറത്താകുമെന്നാണ് ബിജെപി ഇതര പാർട്ടികൾ യോഗത്തിൽ പറഞ്ഞത്.
ഇത്രയും പേർക്ക് നോട്ടീസ് നൽകി ഹിയറിംഗ് നടത്താനുള്ള സമയം ഇല്ലെന്നും നോൺ മാപ്പിംഗ് വിഭാഗത്തിലുള്ളവരെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് സഹായിക്കാൻ കഴിയുമെന്നും സിപിഐഎം നേതാവ് ഡികെ മുരളി പറഞ്ഞു. ബിഎൽഎ മാരുടെ കൈകളിൽ കൃത്യമായ കണക്കുകൾ ഇല്ല. കമ്മീഷൻ്റെ വെബ് സൈറ്റിൽ പലപ്പോഴും സാങ്കേതിക തടസങ്ങളുണ്ടാകാറുണ്ട്.
മണ്ഡലം അടിസ്ഥാനത്തിൽ ഇആർഒ മാർക്ക് പൂർണ അധികാരം നൽകണമെന്നും ആദ്ദേഹം പറഞ്ഞു. രേഖകൾ ഹാജരാക്കുന്ന മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ താഴേക്ക് നിർദ്ദേശം നൽകണമെന്നും അല്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കുന്നതിന് കമ്മീഷൻ വഴിമരുന്നിടുമെന്നും ഡികെ മുരളി അഭിപ്രായപ്പെട്ടു.



