പശ്ചിമ ബംഗാളിൽ എക്‌സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ നാടകീയ രംഗങ്ങൾ. കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സ്ട്രോങ് റൂമിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. മുന്നറിയിപ്പില്ലാതെ ആണ് സ്ട്രോങ് റൂം തുറന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും സ്ഥലത്തെത്തി.
നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇല്ലാതെയാണ് സ്ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. സ്ട്രോങ് റൂം തുറക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷ എക്‌സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. മാട്രിസ് എക്‌സിറ്റ് പോൾ സർവേയിൽ ബിജെപി 146 മുതൽ 161 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസിന് 125 മുതൽ 140 വരെ സീറ്റുകളാണ് മാട്രിസ് പ്രവചിച്ചത്. മറ്റുള്ളവർ 6 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും മാട്രിസ് പ്രവചിച്ചു.
പി മാർക്യൂ എക്‌സിറ്റ് പോൾ സർവേയും ബിജെപി ബംഗാളിൽ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചത്. ബിജെപി 150 മുതൽ 17 5വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളും നേടുമെന്നാണ് പി മാർക്യൂവിൻ്റെ പ്രവചനം.



