ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്‌ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിൻ്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃക ആയിരിക്കുകയാണ് കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്‌മി. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ രശ്‌മി ഗാസക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. പലസ്‌തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി’, രശ്‌മി കുറിച്ചു.
‘ഇന്ത്യയിലെ കേരളത്തില്‍ നിന്നുള്ള രശ്‌മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി’യെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗാസന്‍ ജനത നന്ദി അറിയിച്ചത്. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഗാസയിലെ നിരവധി പേര്‍ക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥനമായി രശ്‌മി നിരവധി പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുള്ള നിരവധി പോസ്റ്റുകള്‍ രശ്‌മിയുടെ അക്കൗണ്ടില്‍ കാണാം. നിരവധി പേരാണ് രശ്‌മിയുടെ പോസ്റ്റ് കണ്ട് ഗാസന്‍ ജനതക്ക് സഹായമായി പണം അയക്കുന്നത്. എല്ലാത്തിൻ്റെയും വിവരങ്ങളും രശ്‌മി അക്കൗണ്ടിലൂടെ പങ്കുവെക്കുന്നുണ്ട്. രശ്‌മിയുടെ പ്രയത്‌നത്തില്‍ ആശംസയും നന്ദിയും അറിയിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്‌തിട്ടുള്ളത്.



