കേരളത്തിൽ അതിതീവ്രമഴ ഭീതി വിതച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വൈദ്യുതി വിതരണം മുടങ്ങി
നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീണു വിവിധ ഇടങ്ങളിൽ അപകടങ്ങൾ ഉണ്ടായി. നിരവധി വീടുകൾ തകർന്നു. വൈദ്യുതി വിതരണം മുടങ്ങി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പല ഡാമുകളുടെയും ഷട്ടറുകൾ തുറന്നു.
വിദ്യാഭ്യാസ അവധി
കനത്ത മഴ കണക്കിലെടുത്ത് കാസർഗോഡ്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും അവധി ആയിരുന്നു.
ക്ഷേത്രത്തിൽ വെള്ളം കയറി
തീരങ്ങളിൽ കടൽ ക്ഷോഭവും ശക്‌തമായി. തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കൊല്ലത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്‌ടമുണ്ടായി. മധുവാഹിനി പുഴ കരകവിഞ്ഞു, കാസർകോട് മധുർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി.
ദുരിതാശ്വാസ ക്യാമ്പ്
മണിമലയാർ കരകവിഞ്ഞ് തിരുവല്ല നഗരസഭയിലെ തിരുമൂലപുരം മംഗലശ്ശേരി, ആറ്റുമാലി, പുളിക്കത്ര മാലി എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ തിരുമൂലപുരം സെൻതോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.



