വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾക്കും അമൃത് ഭാരത് ട്രെയിനുകൾക്കും എമർജൻസി ക്വാട്ട സൗകര്യം റെയിൽവേ പുനസ്ഥാപിച്ചു. കഴിഞ്ഞ ജനുവരിയിൽ നീക്കം ചെയ്ത ഈ ആനുകൂല്യമാണ് യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് റെയിൽവേ ബോർഡ് ഇപ്പോൾ വീണ്ടും നടപ്പിലാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് എല്ലാ സോണൽ റെയിൽവേകൾക്കും കൈമാറിക്കഴിഞ്ഞു. യാത്രാക്കാരുടെ ആവശ്യം, ബർത്ത് ലഭ്യത, പ്രീമിയം ദീർഘദൂര സർവീസുകളുടെ ആവശ്യകതകൾ എന്നിവ അവലോകനം ചെയ്ത ശേഷമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്.
സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് ഉടമകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മുൻ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോൾ അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്കായി പ്രത്യേക ബർത്തുകൾ നീക്കിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഴോ അതിലധികമോ സ്ലീപ്പർ ക്ലാസ് കോച്ചുകളുള്ള അമൃത് ഭാരത് ട്രെയിനുകളിൽ ആകെ 24 അടിയന്തര ബർത്തുകളാണ് ഇത്തരത്തിൽ അനുവദിക്കുക. ഓരോ യാത്രയുടെയും സ്വഭാവം അനുസരിച്ച് സോണൽ അധികൃതർക്ക് ഈ ക്വാട്ട വിതരണത്തിൽ ക്രമീകരണങ്ങൾ വരുത്താവുന്നതാണ്.
വന്ദേ ഭാരത് സ്ലീപ്പർ സർവീസുകളിൽ ഓരോ ക്ലാസിനും പ്രത്യേകമായിട്ടാണ് അടിയന്തര ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. ഫസ്റ്റ് എസിയിൽ പ്രവൃത്തിദിവസങ്ങളിൽ നാലും വാരാന്ത്യങ്ങളിൽ ആറും ബർത്തുകൾ ഉണ്ടാകും. സെക്കൻഡ് എസിയിൽ ആഴ്ച മുഴുവനും 20 ബർത്തുകളും വാരാന്ത്യങ്ങളിൽ 30 എണ്ണവും ലഭ്യമാകും. തേർഡ് എസിയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നീക്കിവെച്ചിരിക്കുന്നത്; പ്രവൃത്തിദിവസങ്ങളിൽ 24 ബർത്തുകളും വാരാന്ത്യങ്ങളിൽ 42 ബർത്തുകളും ഇതിനായി മാറ്റിവെക്കും.
മെഡിക്കൽ എമർജൻസി, അടിയന്തര ഔദ്യോഗിക ഡ്യൂട്ടി, ഗുരുതരമായ കുടുംബ സാഹചര്യങ്ങൾ എന്നിവ നേരിടുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ബർത്തുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയില്ല എന്നതാണ് പ്രധാന പ്രത്യേകത. യാത്രക്കാർ റെയിൽവേ ഉദ്യോഗസ്ഥർ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ സീറ്റുകൾ അനുവദിക്കൂ. സാധാരണയായി യാത്രയ്ക്ക് ഒരു ദിവസം മുൻപാണ് ഇതിനായുള്ള അപേക്ഷകൾ നൽകേണ്ടത്.
പുതുതായി നടപ്പിലാക്കിയ അടിയന്തര ക്വാട്ട നിലവിലുള്ള മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ യാത്രക്കാർ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി നിലവിലുള്ള റിസർവ് ചെയ്ത ബർത്തുകൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കും.



