തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചു. അഭിനേതാക്കൾ ഉൾപ്പെടെ എല്ലാവർക്കും തൊഴിൽ കരാർ ഉറപ്പാക്കണമെന്നും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണമെന്നും ഡബ്ല്യുസിസി നിർദേശിച്ചു
പ്രതിഫലം, നിബന്ധനകൾ, കാലാവധി, ക്രെഡിറ്റുകൾ എന്നിവ കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. താൽക്കാലിക ജീവനക്കാർക്കും കരാർ ആവശ്യമാണ്. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരൻ്റെയും വിവരങ്ങളും വെളിപ്പെടുത്താനും ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.
ലൈംഗിക അതിക്രമങ്ങൾക്കെതിരെ 2013ലെ പോഷ് നിയമം നടപ്പാക്കണമെന്നും ലിംഗവിവേചനം, പക്ഷപാതപരമായ ഇടപെടലുകൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ തടയണമെന്നും സമിതി നേരത്തെ നിർദേശിച്ചിരുന്നു. ലഹരി വസ്‌തുക്കളുടെ സ്വാധീനത്തിൽ ജോലിയിൽ ഏർപ്പെടരുത്. അനധികൃത കമ്മീഷനുകളുടെ പ്രവർത്തനം അവസാനിപ്പിക്കണം.
ഭീഷണികളും അതിക്രമങ്ങളും ബലപ്രയോഗങ്ങളും അക്രമങ്ങളും അപ്രഖ്യാപിത വിലക്കുകളും ജോലിസ്ഥലത്ത് അവസാനിപ്പിക്കണമെന്നും ഇക്കാര്യങ്ങളിലെ പരാതികൾ കൈകാര്യം ചെയ്യാൻ ഔദ്യോഗിക പരിഹാര സമിതി ഉണ്ടാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.



