മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയിൽ കാണിക്കുന്ന ഗുജറാത്ത് കലാപം സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എസ്എസില്‍ ശക്തമായ എതിര്‍പ്പ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട് .
ജെ നന്ദകുമാര്‍ ഉൾപ്പെടെയുള്ള നേതാക്കള്‍ പരസ്യമായി തന്നെ വിമര്‍ശനം ഉന്നയിച്ചു. ആര്‍എസ്എസ് സൈബര്‍ ഇടങ്ങളിലും സിനിമക്കെതിരായ പ്രചാരണം ശക്തമായി . ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് സംഘികൾ പ്രതിഷേധം അറിയിക്കുന്നത്.ഒരുഭാഗത് ആര്‍എസ്എസ് ഇതുപോലെയുള്ള കടുത്ത് നിലപാട് സ്വീകരിക്കുമ്പോഴും ബിജെപിക്ക് അതേ നിലപാടില്ല എന്നത് ശ്രദ്ധേയമാണ് .
ഒരു സിനിമയെ അതിന്റെ രീതിയിൽ കണ്ടാല്‍ മതിയെന്നാണ് ബിജെപിയുടെ ഔദ്യോഗിക നിലപാട്. വിമര്‍ശനം ഉന്നയിച്ച നേതാക്കളുടേത് വ്യക്തിപരമാണെന്നും പ്രതികരണമുണ്ട്. സിനിമയുടെ സെന്‍സറിങ്ങില്‍ ഈ കാര്യങ്ങൾ ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന ചോദ്യവും ബിജെപി ഉയര്‍ത്തുന്നു. ഇപ്പോൾ കേരളത്തിലെ സ്‌ക്രീനിങ് കമ്മറ്റിയില്‍ ആര്‍എസ്എസ് നോമിനികളാണ് ഉള്ളത്. ഇതാണ് ബിജെപിയുടെ ധൈര്യം.
അതേസമയം, കഴിഞ്ഞ ദിവസം ബിജെപിയുടെ കോര്‍ കമ്മറ്റിയില്‍ ഈ സിനിമയിലെ വിഷയം ചര്‍ച്ചയായി. സിനിമ കാണുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടാണ് ഈ ആരോപണം ഉയര്‍ന്നത്. വിവാദം ഉണ്ടാകുന്നതിന് മുമ്പാണ് പോസ്റ്റിട്ടതെന്നും മോഹന്‍ലാല്‍ തന്റെ സുഹൃത്തായതിനാലാണ് വിജയാശംസകള്‍ നേര്‍ന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരണം നല്‍കി.



