‘കട്ടൻചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം എന്ന പേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലേതെന്ന് കാട്ടി പുറത്തിറക്കിയിട്ടുള്ള ഭാഗങ്ങൾ കെട്ടിച്ചമച്ചതാണ്. തൻ്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ പറഞ്ഞു. തൻ്റെ പുസ്‌തകം പൂർത്തിയായിട്ടില്ല. തലക്കെട്ട് പോലും ആലോചിച്ചിട്ടില്ല. ഒറ്റപ്പേജ് പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസി ബുകുസുമായി ഒരു കരാറുമില്ല.
തലക്കെട്ട് പോലും ആലോചിച്ചിട്ടില്ലാത്ത പുസ്‌തകത്തിൻ്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞു. കാസർകോട്, ഉദുമയില്‍ സിപിഐ എം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങള്‍ക്ക് പുറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അത് വെളിച്ചത്ത് വരണം. ഇതിന് പുറകില്‍ ആരെന്ന് കണ്ടെത്തും. എസ്എന്‍ഡിപി നേതാവുമായി ബന്ധമെന്ന ആരോപണം ശുദ്ധ അസംബസമാണ്. ഇതുന്നയിച്ച അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. മാങ്ങയുള്ള മാവിനെ കല്ലേറ് ഉണ്ടാവൂ എന്നതിനാലാണ് താനുമായി ബന്ധപ്പെട്ട് എന്നും വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഡിസി ബുക്‌സും മാതൃഭൂമിയും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്ന് മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ താൻ ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുമോ? തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ താൻ പാർടിക്ക് എതിരെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മാധ്യമങ്ങൾ ഇപി ജയരാജൻ്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. ഇപി ജയരാജൻ പാർടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു അവകാശവാദം. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്.
രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായി സരിനെ തെരഞ്ഞെടുത്തത് തെറ്റ് എന്നൊക്കെ ആത്മകഥയിൽ പറയുന്നു എന്നെല്ലാമായിരുന്നു മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടത്. എഴുതി തീരാത്ത പുസ്‌തകം ഉടൻവരുന്നു എന്ന് കാട്ടി ഡിസി ബുക്‌സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ പൂർണമായും നിഷേധിച്ചു കൊണ്ടാണ് ഇപി ജയരാജൻ്റെ പ്രതികരണം.



