ജൂൺ 21 മുതൽ യൂറോപ്പിൽ അനുഭവപ്പെടുന്ന കഠിനമായ ഉഷ്ണതരംഗത്തിൽ ഇതുവരെ 1,300-ലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം 15 കോടി ജനങ്ങൾ നിലവിൽ ഈ വൻ ചൂടിന്റെ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസിയായ ‘സാന്റെ പബ്ലിക് ഫ്രാൻസ്’ അറിയിച്ചിട്ടുണ്ട്. ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് യൂറോപ്പിൽ താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി.
മധ്യ യൂറോപ്പിലെ പല രാജ്യങ്ങളിലും താപനില റെക്കോർഡ് നിലവാരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിൽ 41.9 ഡിഗ്രി സെൽഷ്യസും ജർമനിയിലെ നൈസെമുൻഡെയിൽ 41.7 ഡിഗ്രി സെൽഷ്യസും പോളണ്ടിൽ 40.5 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ താപനില ഉയർന്നത്. ഫ്രാൻസിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുനൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മരണങ്ങളിൽ 85 ശതമാനവും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു.
കഠിനമായ ചൂട് കാരണം റോഡുകളും ടയറുകളും ഉരുകുന്ന അവസ്ഥയാണ് പല നഗരങ്ങളിലും കാണപ്പെടുന്നത്. വെന്തുരുകിയ റോഡിലൂടെ സഞ്ചരിക്കുന്ന കാൽനടക്കാരുടെ ചെരുപ്പുകളും വാഹനങ്ങളുടെ ടയറുകളും ഉരുകിയൊട്ടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്തരീക്ഷ താപനിലയിൽ ചോക്ലേറ്റ് ഉരുകുന്നതും പാനിൽ മുട്ട പാചകം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ബെർലിനിൽ റോഡുകൾ തണുപ്പിക്കാനായി പോലീസ് വാട്ടർ കാനുകൾ ഉപയോഗിക്കേണ്ടി വന്നു. ജർമനിയിലെ ലെയ്പ്സിഗിൽ ചൂട് കാരണം ട്രാം ട്രാക്കുകൾ ഉരുകി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ചൂട് വർദ്ധിച്ചതോടെ യുക്രൈനിലെ റീവ്നെ മേഖലയിൽ വൈദ്യുതി ഗ്രിഡുകളിൽ സമ്മർദ്ദം കൂടുകയും തുടർന്ന് പവർ കട്ട് ഏർപ്പെടുത്തുകയും ചെയ്തു. ജർമനിയിലെ വനങ്ങളിൽ പടരുന്ന കാട്ടുതീ അണയ്ക്കാൻ രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ വലിയ തടസ്സമാകുന്നുണ്ട്. കഠിനമായ ചൂടിന് പിന്നാലെ ഉണ്ടായ മിന്നൽ പിണരുകൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കി. സ്വീഡനിലെ അമ്യൂസ്‌മെന്റ് പാർക്കിൽ മിന്നലേറ്റ് നിരവധി പേർക്ക് പരിക്കേറ്റപ്പോൾ ഡെന്മാർക്കിൽ ഒരു ദിവസം മാത്രം 1,100-ലധികം മിന്നലുകളാണ് ഉണ്ടായത്.
നിലവിലെ ഈ കാലാവസ്ഥാ പ്രതിസന്ധികൾക്ക് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ 200 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. അത്യുഷ്ണത്തെത്തുടർന്ന് നാല് യൂറോപ്യൻ രാജ്യങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും സ്കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. പ്രകൃതിക്ക് മേലുണ്ടാകുന്ന ആഘാതങ്ങൾ രേഖപ്പെടുത്താൻ ഭൂമിക്കായി ഒരു ‘ബ്ലാക്ക് ബോക്സ്’ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.


