ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55-ഓടെ ആയിരുന്നു സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്‌ഫോടനം ഉണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു എന്നാണ് വിവരം. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. എൻ.എസ്.ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകര ആക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എൻഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്.
ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചുള്ളത് ആണോ എന്ന് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധനക്കായി എത്തിയിട്ടുണ്ട്. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. നഗരത്തിൽ മുംബൈ പൊലീസ് സുരക്ഷ കർശനമാക്കി.
വാർത്തകൾക്ക് വാട്‌സ് ആപ് ഗ്രൂപ്പിൽ ചേരാം:



