കാസർകോട്, വെള്ളരിക്കുണ്ടിൽ വ്യാജ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിച്ച 17 വയസുകാരനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
കാസർകോട് എൻഫോഴ്സ്മെന്റ് സ്ക്വാഡും വെള്ളരിക്കുണ്ട് സബ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. അതിവേഗത്തിൽ എത്തിയ വാഹനം ഉദ്യോഗസ്ഥർ കൈകാണിച്ച് നിർത്തി ലൈസൻസ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ ഹാജരാക്കിയ ഡ്രൈവിങ് ലൈസൻസ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സ്‌കൂൾ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ വാഹനം ഓടിച്ചയാൾക്ക് 17 വയസ്സ് മാത്രമാണെന്നും പ്രായപൂർത്തി ആയിട്ടില്ലെന്നും വ്യക്തമായി.
വ്യാജ ലൈസൻസ് എവിടെ നിന്നാണ് ലഭിച്ചതെന്നത് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വ്യാജ ലൈസൻസ് നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ടവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാജ ലൈസൻസുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വാഹന പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ കർശനമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.


