...
Home News National മൂന്ന് കോടിയുടെ ഇൻഷുറൻസിന് അച്ഛനെ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്നു; മക്കളടക്കം ആറുപേർ അറസ്റ്റിൽ

മൂന്ന് കോടിയുടെ ഇൻഷുറൻസിന് അച്ഛനെ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്നു; മക്കളടക്കം ആറുപേർ അറസ്റ്റിൽ

അപകട മരണമായി കണക്കാക്കി പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു

325

അമ്പത്തിയാറുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ആണ് സംഭവം. വലിയ ലൈഫ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ഇയാളുടെ മക്കൾ തന്നെയാണ് അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. അപകട മരണമാണെന്ന് ആദ്യം കരുതിയ കേസ്, ഒരു ഇൻഷുറൻസ് കമ്പനി സംശയ ആസ്‌പദമായ അവകാശ വാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ചുരുളഴിയുകയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു.

സർക്കാർ സ്‌കൂൾ ലബോറട്ടറി അസിസ്റ്റന്റായ ഇപി ഗണേശനെ ആണ് ഒക്ടോബറിൽ പൊത്താതുർപേട്ട ഗ്രാമത്തിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചതായി കുടുംബം പരാതി നൽകി. അപകട മരണമായി കണക്കാക്കി പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

എന്നാൽ ഇൻഷുറൻസ് ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതിനിടയിൽ, ഗണേശൻ്റെ പേരിൽ ഉയർന്ന മൂല്യമുള്ള ഒന്നിലധികം പോളിസികൾ എടുത്തിട്ടുണ്ടെന്നും ഗുണഭോക്താക്കളുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഒരു ഇൻഷുറൻസ് കമ്പനി മരണത്തിൻ്റെ സാഹചര്യത്തെ കുറിച്ച് സംശയം ഉന്നയിച്ചു. ഇൻഷുറർ നോർത്ത് സോണിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, അസ്ര ഗാർഗിനെ (ഐപിഎസ്) വിവരമറിയിച്ചു. ഇത് കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിന് കാരണമായി.

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച്, മക്കൾ സഹായികളുടെ സഹായത്തോടെ പാമ്പുകളെ വാടകക്ക് എടുത്തതായി കണ്ടെത്തി. കൊലപാതകത്തിന് ഒരാഴ്‌ച മുമ്പ് ഒരു മൂർഖൻ പാമ്പിനെ (Cobra) ഉപയോഗിച്ച് ഗണേശൻ്റെ കാലിൽ കടിപ്പിച്ചെങ്കിലും അദ്ദേഹം മരിക്കാത്തതിനാൽ ആ ശ്രമം പരാജയപ്പെട്ടു.

തുടർന്ന് പ്രതികൾ കൂടുതൽ മാരകമായ പദ്ധതി തയ്യാറാക്കി. കൊലപാതകം നടന്ന ദിവസം പുലർച്ചെ അത്യന്തം വിഷമുള്ള ഒരു വെള്ളിക്കെട്ടൻ (Krait) പാമ്പിനെ വീട്ടിലെത്തിച്ചു. ഉറക്കത്തിലായിരുന്ന ഗണേശനെ ബോധപൂർവ്വം കഴുത്തിൽ തന്നെ കൊത്തിച്ചു. കഴുത്തിലേറ്റ കടിയേറ്റത് മരണം വേഗത്തിലാക്കി. പിന്നീട് ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ പാമ്പിനെ വീടിനുള്ളിൽ തന്നെ തല്ലിക്കൊല്ലുകയും ചെയ്‌തു.

ഗണേശനെ ആശുപത്രിയിൽ എത്തിക്കാൻ മക്കൾ ബോധപൂർവ്വം വൈകിപ്പിച്ചത് കൊലപാതകമാണെന്ന സംശയം വർദ്ധിപ്പിച്ചു. നിലവിൽ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.