...
Home News Kerala ക്രൈസ്‌തവരെ FCRA ബില്ല് അടിച്ചമര്‍ത്താന്‍ ഉപയോഗിക്കപ്പെടാം: സിറോ മലബാർ സഭ

ക്രൈസ്‌തവരെ FCRA ബില്ല് അടിച്ചമര്‍ത്താന്‍ ഉപയോഗിക്കപ്പെടാം: സിറോ മലബാർ സഭ

വിദേശ സഹായം സ്വീകരിക്കുന്നത് ക്രൈസ്‌തവര്‍ മാത്രമല്ല

232

എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളെ കണക്കുമായി കൂട്ടികെട്ടി ക്രൈസ്‌തവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് സിറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട്. 2010-ലെ എഫ്‌സിആര്‍എ നിയമം അനുസരിച്ച് വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ എല്ലാവര്‍ഷവും ഡിസംബര്‍ 31ന് മുമ്പ് വാര്‍ഷിക റിട്ടേണ്‍ എഫ്‌സി4 എന്ന ഫോമില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കണം. പിഴവ് സംഭവിച്ചാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും. അങ്ങനെയിരിക്കെ കണക്ക് ചോദിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന കുപ്രചരണത്തിന് പിന്നാല്‍ ചില നുണ ഫാക്ടറികളില്‍ നിന്നുള്ള രാഷ്ട്രീയ ദുഷ്‌ടലാക്ക് ആണെന്നും ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.

ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടുമ്പോഴുള്ള വിയോജിപ്പുകളെ നിര്‍വീര്യമാക്കാമെന്നും ദുരാരോപണം ഉന്നയിച്ച് സഭകളെ നിശബ്‌ദരാക്കാമെന്നുമുള്ള അജണ്ട ഇതിൻ്റെ പിറകിലുണ്ടെന്നും ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നത് ക്രൈസ്‌തവര്‍ മാത്രമല്ല. ചില സംഘനകള്‍ സ്വീകരിക്കുന്ന പണം ക്രൈസ്‌തവ സഭകള്‍ ഒന്നാകെ വാങ്ങിക്കുന്നില്ല.

നിയമം ഭരണഘടനാ വിരുദ്ധമായതിനാലും ദുരുപയോഗം ചെയ്യപ്പെടാം എന്നതിനാലുമാണ് വിഷയത്തില്‍ സഭാപിതാക്കന്മാര്‍ പ്രതികരിച്ചത്. ഭാവിയില്‍ നിയമത്തെ ക്രൈസ്‌തവ സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കപ്പെടാം. അത്തരമൊരു വിദൂരസാധ്യത മുന്നില്‍ കണ്ടാണ് പ്രതിഷേധം ഉയര്‍ത്തുന്നതെന്നും ടോം ഓലിക്കരോട്ട് പറഞ്ഞു.

ഭയാനകമായ അവസ്ഥയാണിതെന്നും പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് എഫ്‌സിആര്‍എ ഭേദഗതി തിരിച്ചടി ആവുകയെന്നും എഫ്‌സിആര്‍എ വിദഗ്‌ദനും സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോണി പള്ളിവാതുക്കല്‍ പറഞ്ഞു.

‘1976-ലാണ് എഫ്‌സിആര്‍എ ആക്ട് നിലവില്‍ വന്നത്. 2010-ലാണ് റിപ്പീല്‍ ചെയ്‌ത്‌ പുതിയ ആക്ട് വന്നത്. 1-54 വരെയുള്ള സെക്ഷന്‍സ് അതിലുണ്ട്. ചാപ്റ്റര്‍ 2ല്‍ രജിസ്‌ട്രേഷനെ കുറിച്ച് പറയുന്നു. രജിസ്‌ട്രേഷന്‍ ഗ്രാന്‍ഡ് ചെയ്‌താല്‍ വിദേശ സംഭാവന സ്വീകരിക്കാം. സെക്ഷന്‍ 14ല്‍ രജിസ്‌ട്രേഷന്‍ റിന്യു ചെയ്യുന്ന കാര്യം പറയുന്നു. അതില്‍ പ്രത്യേകമായ അന്വേഷണം നടത്തും. യോഗ്യരല്ലാത്ത രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുകയോ റിന്യു ചെയ്യാതിരിക്കുകയോ ചെയ്യും.

രജിസ്‌ട്രേഷന്‍ റിന്യു ചെയ്യാത്തവര്‍ക്ക് പ്രത്യേകിച്ച് നോട്ടീസ് നല്‍കില്ല. അതിന് അപ്പീല്‍ പ്രൊവിഷന്‍ ഇല്ല. റിവിഷന്‍ ഫയല്‍ ചെയ്‌താലും പ്രത്യേകിച്ച് എഫക്ടുണ്ടാകില്ല. സെക്ഷന്‍ 15 പ്രകാരം അസറ്റ് പ്രിസ്‌ക്രൈബ്‌സ്‌ അതോറിറ്റിയില്‍ വന്നു ചേരും. അതോറിറ്റിക്ക് ക്യാന്‍സല്‍ ചെയ്‌ത കേസുകള്‍ മാത്രം പ്രോപ്പര്‍ട്ടി മാനേജ് ചെയ്യാം. അത് ഭരണഘടനാ വിരുദ്ധമാണ് എന്നും ജോണി പള്ളിവാതുക്കല്‍ പറഞ്ഞു.

എഫ്‌സിആര്‍എ ഭേദഗതിയെ കുറിച്ച് പലര്‍ക്കും ധാരണയില്ല. പാവപ്പെട്ട ആളുകള്‍ക്ക് ഗുണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകും. സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ റിന്യു ചെയ്യാതിരുന്നാല്‍ കേന്ദ്ര -സംസ്ഥാന ഉദ്യോഗസ്ഥരിലേക്ക് വന്ന് ചേരും. ഇത് സ്ഥാപനത്തിൻ്റെ പ്രവര്‍ത്തനം നിന്നുപോകാന്‍ കാരണമാകും. വിദേശത്ത് നിന്ന് സഹായം തേടുന്നത് അധികവും മതസ്ഥാപനങ്ങളാണ്. ഭയാനകമായ അവസ്ഥയാണിതെന്നും ജോണി പള്ളിവാതുക്കല്‍ കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.