| രഞ്ജിത്ത് പി തങ്കപ്പൻ
നമ്മുടെ മാധ്യമങ്ങൾ നേരെ ചൊവ്വേ പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഈ വിവാദമായ FCRA അഥവാ Foreign Contribution (Regulation) Act ലും കഥ വേറെയുണ്ട്. ഏറ്റവും ചുരുക്കിപ്പറയാം. 2026 മാർച്ച് 25-ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇപ്പോൾ വിവാദത്തിലുള്ള ഈ ബിൽ പുതുക്കൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകളുടെ നിയന്ത്രണം കർശനമാക്കുക എന്നതാണ് ഇതിന്റെ ഔദ്യോഗിക ലക്ഷ്യമായി ബിജെപി സർക്കാർ പറയുന്നത്.
എന്നാൽ ഈ കാരണം പറയാനുള്ള യഥാർത്ഥ പശ്ചാത്തലമായി സർക്കാർ പറയുന്നത് ലഡാക്കിൽ നടന്ന സംഘർഷങ്ങളാണ്. 2025 സെപ്തംബർ 24-ന് ലഡാക്കിലെ ലേയിൽ നടന്ന ഹിംസാത്മക പ്രതിഷേധവും സോനം വാങ്ചുക്കിന്റെ അറസ്റ്റുമെല്ലാം ഓർക്കുമല്ലോ.
നേപ്പാളിൽ നടന്ന ജെൻ സീ കലാപത്തെ, വിപ്ലവമാണ്, യുവത്വത്തിന്റെ വസന്തമാണ് എന്നെല്ലാം നമ്മുടെ മാധ്യമങ്ങൾ വിവരിച്ചപ്പോൾ, ലഡാക്കിൽ നടന്ന ഇതേ വസന്തത്തെ ഭീകര പ്രവർത്തനമായാണ് കേന്ദ്ര സർക്കാരും നമ്മുടെ മാധ്യമങ്ങളും ബിജെപിയും കോൺഗ്രസ്സും അടക്കമുള്ള ദേശീയ കക്ഷികളും എല്ലാം വിവരിച്ചത്. എന്നാൽ നേപ്പാളിൽ നടന്ന സുന്ദര വസന്തത്തിന്റെയും ലഡാക്കിൽ നടന്ന ഭീകര വസന്തത്തിന്റെയും പിന്നിൽ ചില സംഘടനകൾ ഉണ്ടായിരുന്നു . അമേരിക്കൻ വിദേശ എൻ ജി ഓ ധന സഹായ സംഘങ്ങൾ . പ്രധാനമായും ഐ ആർ ഐ (International Republican Institute), NED പോലുള്ള അമേരിക്കൻ ധന സഹായ സംഘങ്ങൾ.
ചുരുക്കമായി പറയാം IRI (International Republican Institute) എന്നത് അവരുടെ തന്നെ ഭാഷയിൽ ” 1983-ൽ സ്ഥാപിതമായി. വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്നു. ലാഭേച്ഛയില്ലാത്തതും പക്ഷപാതരഹിതവുമായ ഒരു സംഘടനയാണ്, ജനാധിപത്യം, സ്വാതന്ത്ര്യം, നല്ല ഭരണം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ലോകമെമ്പാടും പ്രവർത്തിക്കുന്നു.” .
NED (National Endowment for Democracy) ഇതും അവരുടെ തന്നെ ഭാഷയിൽ ” 1983-ൽ സ്ഥാപിതമായി. വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഒരു സ്വകാര്യ, ലാഭേച്ഛയില്ലാത്ത ഫൗണ്ടേഷനാണ്, ലോകമെമ്പാടുമുള്ള ‘ജനാധിപത്യ സ്ഥാപനങ്ങളെ’ ഗ്രാന്റുകൾ വഴി ശക്തിപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്നതും, പ്രധാനമായും യുഎസ് കോൺഗ്രസ് നൽകുന്നതുമായ ധനസഹായത്തോടെയുമാണ്.
ലളിതമായി പറഞ്ഞാൽ നേപ്പാൾ ഒരു സ്വതന്ത്ര ഇന്റർനെറ്റ് പരമാധികാര രാഷ്ട്രമായി മാറുന്നത് തടയാനും ചൈന വിരുദ്ധരായി തുടരാനുമുള്ള എല്ലാ ആസൂത്രണവും കലാപവും കൈകളിൽ സെമി ഓട്ടോമാറ്റിക് റൈഫിളുകളും ആയി അവിടെ നടന്ന കലാപത്തിന്റെ ആസൂത്രകരാണ് ഈ പറഞ്ഞ അമേരിക്കൻ NGO കൾ . പക്ഷെ നമ്മുടെ മാധ്യമങ്ങളും നമ്മളും ഇപ്പോഴും പറയുന്നത്, അങ്ങനെയൊന്നുമില്ല അത് അവിടത്തെ അഴിമതിയും സ്വജനപക്ഷപാതിത്തവും കാരണം തനിയെ ഉയർന്നുവന്ന, ഒരു ആസൂത്രണവും നേതാവും ഇല്ലാത്ത വിപ്ലവം ആയിരുന്നു എന്നാണ്.
” യുവ നേതൃത്വം: പാരദർശി നീതി” (Yuva Netritwa: Paradarshi Niti) എന്ന പദ്ധതിക്ക് $350,000 അനുവദിച്ചതയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലീക്ക് രേഖകൾ ഔദ്യോഗികമായി പറയുന്നത്. ഔദ്യോഗികമല്ലാതെ ഇന്ത്യ വഴി കടത്തിയ കണക്കുകൾ വേറെയുണ്ട്.. ഇനി എന്തിനായിരുന്നു ഈ സഹായം ? പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രകടനങ്ങൾ നടത്തുന്നതിനുമുള്ള “തന്ത്രങ്ങളും കഴിവുകളും” യുവാക്കളെ പഠിപ്പിക്കുക. ചൈനീസ്, ഇന്ത്യൻ സ്വാധീനത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു യഥാർത്ഥ ലക്ഷ്യമെന്ന് അവരുടെ തന്നെ സ്വന്തം രേഖകൾ പറയുന്നു.
ഈ പരിശീലനം ലഭിച്ച യുവാക്കൾ 2025 സെപ്തംബറിലെ അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. ദോഷം പറയരുത്, അർദ്ധ-ഓട്ടോമാറ്റിക് റൈഫിളുകളുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങിയത് ആഗോള ശ്രദ്ധ ആകർഷിച്ചു എന്നല്ലാം ഇപ്പോൾ നമുക്ക് ചുമ്മാ പരദൂഷണം പറയാം ..കാരണം നമ്മൾക്കതു ഒരു നേതൃത്വവുമില്ലതെ തനിയെ പൊട്ടിപ്പുറപ്പെട്ട നിഷ്കളങ്കത ആയിരുന്നല്ലോ… പക്ഷെ ഇതേ ആസൂത്രണം ലഡാക്കിലെത്തിയപ്പോൾ നമ്മൾക്ക് അത്ര നിഷ്കളങ്കത തോന്നുന്നില്ല.
സെപ്തംബർ 10ന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ സംരക്ഷണവും ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. ( എവിടെയും അടിസ്ഥാന കാരണങ്ങൾ സൃഷ്ടിക്കാൻ എളുപ്പമാണ്..കലാപത്തിൽ ഉയരത്തിൽ അത് നിൽക്കുകയും ചെയ്യും, നമ്മുടെ മാധ്യമങ്ങൾക്കു അതുമാത്രം മതിയാകും. )
സെപ്റ്റംബർ 24 ലേയിലെ പ്രതിഷേധം അക്രമാസക്തമായി. ബിജെപി ഓഫീസിന് തീവെച്ചു, പൊലീസ് വാഹനങ്ങൾ തകർത്തു, പൊലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാങ്ചുക്കിന്റെ സംഘടനയായ SECMOL-ന്റെ FCRA ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കുന്നു, സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) അറസ്റ്റ് ചെയ്ത് ജോധ്പൂർ ജയിലിലേക്ക് മാറ്റുന്നു.
ഇവിടെയാണ് FCRA ഇരിടവേളക്ക് ശേഷം വീണ്ടും രംഗത്തേക്ക് വരുന്നത്. ലഡാക്കിൽ ഇന്റർനാഷണൽ റിപ്പബ്ലിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് (IRI) എന്ന അമേരിക്കൻ സംഘടന സജീവമായിരുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. കൂടാതെ സോനം വാങ്ചുക്കിന്റെ സംഘടനയായ SECMOL-ന്റെ FCRA ലൈസൻസ് റദ്ദാക്കാനുള്ള കാരണങ്ങളിലൊന്ന്, സ്വീഡനിൽ നിന്ന് ( ലഭിച്ച ഏകദേശം ₹4.93 ലക്ഷത്തിന്റെ വിദേശ സഹായമായിരുന്നു എന്ന് സർക്കാർ പറഞ്ഞു. സോനം വാങ്ചുക്ക് ആകട്ടെ ആ കാശ് തന്റെ ബസ്സ് വാഹന ബിസിനെസ്സിലൂടെ കിട്ടിയതാണ് എന്നാണ് പറഞ്ഞത്. പക്ഷെ കോടതി കേട്ടില്ല.
ഇന്ത്യൻ ഇന്റലിജൻസ് വിശകലന വിദഗ്ധർ ഇതിനെ “നോൺ-മിലിട്ടറി പ്രോക്സി ഓപ്പറേഷൻ” (സൈനികേതര പ്രോക്സി നീക്കം) എന്ന് പ്രഖ്യാപിച്ചതു.. നമ്മുടെ മാധ്യമങ്ങളിൽ വസന്തവും ഇല്ല, ഇടിമുഴക്കവും ഉണ്ടായില്ല .. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ FCRA യുടെ വിവാദ പുതുക്കലായ… ” ഒരു സംഘടനയുടെ FCRA ലൈസൻസ് റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ, അത് വിദേശഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആസ്തികൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നിയോഗിക്കുന്ന ‘ഡസിഗ്നേറ്റഡ് അതോറിറ്റി’ക്ക് അധികാരമുണ്ടാകും ” എന്ന ബില്ല് പാസായത്.
ഇതിലെ പ്രശ്നം, ” ആരാധനാലയങ്ങളുടെ കാര്യത്തിൽ, അവയുടെ മതപരമായ സ്വഭാവം നിലനിർത്തിക്കൊണ്ട് മറ്റൊരാൾക്ക് ഭരണച്ചുമതല ഏൽപ്പിക്കാനും ഈ അതോറിറ്റിക്ക് കഴിയും” എന്നതാണ്. അതായത്, എന്തെങ്കിലും സാങ്കേതിക തൊടുന്യായം പറഞ്ഞുകൊണ്ടോ, വിദേശ ഫണ്ടിന്റെ ദുരുപയാഗം വ്യഖ്യാനിച്ചുകൊണ്ടോ ഒക്കെ ഈ പറയുന്ന FCRA ലൈസൻസ് റദ്ദാക്കിയാൽ , അതുവരെ കെട്ടിപ്പൊക്കിയ എല്ലാ സമ്പത്തും സംഗതികളും സർക്കാരിന് ഏറ്റെടുക്കാം.
സാങ്കേതികമായ ചെറിയ പിഴവുകൾക്കുപോലും സർക്കാർ അവരുടെ ആശുപത്രികളും സ്കൂളുകളും കരുണാഭവനുകളും പോലുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്തേക്കാമെന്ന ആശങ്കയിലാണ് സഭാ നേതൃത്വങ്ങൾ. ഒന്നാമത് ഇത് എല്ലാ മത വിഭാഗങ്ങൾക്കും ബാധകമാണ്. പക്ഷെ ഈ ഫണ്ടുകൾ വാങ്ങി കൂടുതൽ സാമൂഹ്യമായ നിർമ്മിതികൾ നടത്തിയിട്ടുള്ളതിൽ ഒരു പ്രധാന വിഭാഗമാണ് ക്രൈസ്തവർ അതും കേരളത്തിലെ ക്രൈസ്തവ സമൂഹം എന്നത് ഒരു വസ്തുതയാണ്.
എന്നാൽ ഇത് ബാധകമല്ലാത്ത എന്നാലോ ബാധകമാണ് എന്ന മട്ടിൽ ഒരു സവിശേഷ രീതിയിൽ ഞാണിന്മേൽ കളികൾ കളിക്കുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ . 2026 മാർച്ച് 30-ന് കോട്ടയം പുതുപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞ ഇടിവെട്ട് വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ചില്ലേ ? ശക്തമായ ഒരു ആരോപണം ആണ് അദ്ദേഹം ഉന്നയിച്ചത്. അദ്ദേഹം പറഞ്ഞു:
“പെട്ടെന്ന് ഒരു FCRA ബിൽ കൊണ്ടുവന്നിരിക്കുന്നു. രസകരമായ കാര്യം, വിദേശത്ത് നിന്ന് പണം സ്വീകരിക്കാൻ കഴിയുന്ന ഒരേയൊരു സംഘടനയുണ്ട്, ആർഎസ്എസ്. RSS ന് അല്ലാതെ മറ്റൊരു സംഘടനയ്ക്കും വിദേശത്ത് നിന്ന് പണം സ്വീകരിക്കാൻ കഴിയില്ല.” രാഹുൽ ഗാന്ധി പറഞ്ഞത് നുണയാണ്..ഒരു വഴിക്കു സത്യവുമാണ് .
ആർക്കെല്ലാം FCRA ബാധകമാണ് ?
ഒരു രാഷ്ട്രീയ പാർട്ടിക്കോ അതിന്റെ ഭാരവാഹികൾക്കോ വിദേശ സഹായം സ്വീകരിക്കാൻ പാടില്ല
മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിക്കും വിദേശ സഹായം സ്വീകരിക്കാൻ അനുവാദമില്ല
ന്യായാധിപന്മാർ, സർക്കാർ ജീവനക്കാർ നിയമസഭാംഗങ്ങൾ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ
വിദേശ സഹായം സ്വീകരിക്കാൻ അനുവാദമില്ല
പത്രപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്
അപ്പൊ പിന്നെ രാഹുൽ ഗാന്ധി പറഞ്ഞത് ..നുണയാണ് ! അപ്പോൾ ഒരു വഴിക്ക് സത്യമാണ് എന്ന് പറഞ്ഞത്.. ?
അതാണ് ഇതിലെ ഏറ്റവും രസകരമായകാര്യം. ഈ നിയമത്തിൽ ഇതിനു മുൻപൊരു ഭേദഗതി 2016ൽ നടത്തി . ആരൊക്കെ ചേർന്ന് ? ബിജെപിയും കോൺഗ്രസ്സും ഒക്കെചെങ്ങായിമാരായി നടത്തിയ ഭേദഗതി. വിദേശ സഹായം ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് സ്വീകരിക്കാൻ പാടില്ല. പക്ഷെ വിദേശ കുത്തക കമ്പനികളുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾവാങ്ങാം.
അതായത്, മറ്റു സാമൂഹ്യ മാനുഷീക സഹായങ്ങൾക്കൊക്കെ നിയന്ത്രണമാണ്. പക്ഷെ രാഷ്ട്രീയ പാർട്ടികൾക്ക് വാങ്ങിക്കാം . അതും കുത്തകകളുടെ ഇന്ത്യൻ അനുബന്ധ ടീമുകളിൽ നിന്നും . 2014-ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപിയും കോൺഗ്രസും യുകെ ആസ്ഥാനമായ വേദാന്ത ഗ്രൂപ്പിന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചത് വിദേശ സഹായ നിയമം ലംഘിച്ചതായി കണ്ടെത്തി. ഈ വിധിക്കെതിരെ രണ്ട് പാർട്ടികളും സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
എന്നാൽ 2016-ൽ കേന്ദ്രസർക്കാർ ധനകാര്യ ബില്ലിലൂടെ എഫ്സിആർഎ ഭേദഗതി ചെയ്തു. ഈ ഭേദഗതിയുടെ പ്രധാന വ്യവസ്ഥ ഇതായിരുന്നു: ഒരു കമ്പനിയുടെ 50 ശതമാനത്തിൽ കൂടുതൽ ഓഹരികൾ ഇന്ത്യക്കാരന്റെ കൈവശമുണ്ടെങ്കിൽ, ആ കമ്പനിയുടെ വിദേശ ഉടമസ്ഥത പരിഗണിക്കില്ല, അവരുടെ സംഭാവനകൾ വിദേശ സഹായമായി കണക്കാക്കില്ല. ( പക്ഷെ വിദേശത്തു പൗരത്വത്തോടെ താമസിക്കുന്ന ഒരാൾ നമ്മളെ സഹായിച്ചാൽ അത് ഈ ഗണത്തിൽ പെടും. )
പിന്നെയും ട്വിസ്റ്റുണ്ട്…ഈ ഭേദഗതി 2010 മുതൽക്ക് പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് (റിട്രോസ്പെക്റ്റീവ്) പാസാക്കിയത്. അതായത്, വേദാന്തയിൽ നിന്ന് 2010-ന് ശേഷം കോൺഗ്രസ്സും ബിജെപിയും സ്വീകരിച്ച സംഭാവനകൾക്ക് ഇനി നിയമലംഘനമില്ലെന്നായി. ഈ ഭേദഗതിക്ക് ശേഷം ബിജെപിയും കോൺഗ്രസും സുപ്രീം കോടതിയിലെ തങ്ങളുടെ അപ്പീലുകൾ പിൻവലിക്കുകയായിരുന്നു. സ്വാഭാവികം…
ബിസിനസ് സ്റ്റാൻഡേർഡിന്റെ എഡിറ്റോറിയൽ ഇതിനെ “ധാർമ്മിക ഭരണത്തിന് കളങ്കം” എന്നും, “അധികാര ദുർവിനിയോഗം” എന്നുമായിരുന്നു. ഏറ്റവും ചുരുക്കി പറഞ്ഞാൽ.. വിദേശ പണം എന്നാൽ വിദേശ കുത്തകകളുടെ പണം മാത്രമായി ചുരുങ്ങുകയും, അത് ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ പ്രവഹിക്കുകയും ചെയ്യുന്ന ഒരു ഘടനയാണ് ഇപ്പോൾ നിലവിലുള്ളത്. അതിൽ പെട്ട് പോവുന്നത് നമ്മുടെ ന്യൂനപക്ഷങ്ങളുടെ സ്വത്തുവഹകൾ കൂടിയാവും ഭൂരിപക്ഷ സമുദായങ്ങൾക്ക് എപ്പോഴും ബിജെപി ഭരണകൂട വളഞ്ഞ വഴികൾ ഉണ്ടാവുമല്ലോ …
2024 ഫെബ്രുവരിയിൽ കേന്ദ്ര കാബിനറ്റ് ടാറ്റയുടെ രണ്ട് സെമികണ്ടക്ടർ യൂണിറ്റുകൾക്ക് (ഗുജറാത്തിലും അസമിലും) അനുമതി നൽകി. ഇതിന് കമ്പനിക്ക് 44,203 കോടി രൂപയുടെ സബ്സിഡിയും ലഭിച്ചു. ഇതിന് തൊട്ടുപിന്നാലെ, 2024 ഏപ്രിലിൽ ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് 758 കോടി രൂപ സംഭാവന നൽകി. ഇത് ആ വർഷം ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ കോർപ്പറേറ്റ് സംഭാവനയായിരുന്നു.
ഇതേ 2024 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ മുരുഗപ്പ ഗ്രൂപ്പിന്റെ സെമികണ്ടക്ടർ യൂണിറ്റിനും അനുമതി നൽകി. ഒരിക്കൽ രുചിച്ചാൽ പിന്നെ….തുടർന്ന് ഈ ഗ്രൂപ്പ് ട്രയംഫ് ഇലക്ടറൽ ട്രസ്റ്റ് വഴി ബിജെപിക്ക് മാത്രമായി വൻ തുക സംഭാവന നൽകി.
2018-നും 2024-നും ഇടയിൽ നിലവിലുണ്ടായിരുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തിൽ 13,500 കോടി രൂപയിൽ 57 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷം, കോർപ്പറേറ്റുകൾ തിരികെ ഇലക്ടറൽ ട്രസ്റ്റ് സംവിധാനത്തിലേക്ക് മാറി. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം ഇലക്ടറൽ ട്രസ്റ്റുകൾ വഴി ബിജെപിക്ക് 856 കോടി രൂപ ലഭിച്ചു.
ടോട്ടലായി കോർപ്പറേറ്റ് ധനസമാഹരണത്തിൽ പ്രതിപക്ഷ പാർട്ടികൾ പിന്നിലാണ്. 2024-25 ൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ലഭിച്ച 459.2 മില്യൺ ഡോളറിൽ 83% ബിജെപിക്കും 8% മാത്രമാണ് കോൺഗ്രസിനും ലഭിച്ചത്.



