ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നേരത്തെ ജനുവരിയിൽ ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ നടപടിയെടുത്തപ്പോഴും സമാനമായ രീതിയിൽ ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ തങ്ങളുടെ പാസ്‌പോർട്ട്, ഐഡന്റിറ്റി കാർഡുകൾ തുടങ്ങിയ പ്രധാനപ്പെട്ട യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്ന് എംബസി പ്രത്യേകം നിർദ്ദേശിച്ചു. പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി +989128109115, +989128109109 തുടങ്ങിയ നാല് പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പുറത്തിറക്കിയിട്ടുണ്ട്. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും എംബസിയുടെ വെബ് ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. സൈനിക നീക്കങ്ങൾക്കുള്ള സാധ്യതകൾ ഗൗരവമായി എടുത്തുകൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
അമേരിക്കൻ യുദ്ധവിമാനങ്ങളുടെ നിരന്തര പ്രവാഹം ഉൾപ്പെടെയുള്ള യുദ്ധസമാനമായ നീക്കങ്ങൾ ഇറാനെ ലക്ഷ്യമിട്ട് നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അർത്ഥപൂർണ്ണമായ കരാറുണ്ടാക്കിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകില്ലെന്ന് യുണൈറ്റഡ് കിംഗ്ഡം വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തെ പ്രതിരോധിക്കാനായി ഇറാൻ തങ്ങളുടെ ആണവ നിലയങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് കോട്ടകൾ നിർമ്മിച്ച് തയ്യാറെടുക്കുന്നതായും വിവരങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പൗരന്മാർ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.



