പൂനെയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൻ്റെ ചുരുൾ അഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരസ്പരം പഴി ചാരുന്ന പ്രതിശ്രുത വധുവിനെയും കാമുകനെയും ആണ് കാണാൻ കഴിയുന്നത്. പ്രതികൾ നുണ പരിശോധനക്ക് വിധേയമാകും. സിയ ഗോയലിനെയും ചേതൻ ചൗധരിയെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പുണെ ലോഹഗഡ് കോട്ടയിൽ 26-കാരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ ആസൂത്രണം സിനിമയെ വെല്ലുന്നതാണെന്ന് പോലീസ് പറയുന്നു. കോടതിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഉത്തരവായി.
മകൻ ഒരു പാവമായിരുന്നുവെന്നും ഇരുവരും ആസൂത്രണം ചെയ്‌താണ് കൊന്നതെന്നും, എന്നാൽ എന്തിന് വേണ്ടിയായിരുന്നുവെന്നും കേതൻ്റെ മാതാപിതാക്കൾ ചോദിക്കുന്നു. താല്പര്യമില്ലെന്ന കാര്യം സിയക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്. അതേസമയം മകൾ നിരപരാധിയാണെന്നും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ കൊടുക്കണമെന്നുമാണ് സിയയുടെ മാതാപിതാക്കൾ പറയുന്നത്.
സിയയുമായി ബന്ധമുള്ള വിവരം ഇപ്പോഴാണ് അറിയുന്നതെന്നും വീട്ടിൽ ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും ചേതൻ്റെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ്, സിയയുടെ വീടിന് സമീപമുള്ള ലുല്ല നഗറിലെ കുന്നിൻ മുകളിൽ കേതനെ എങ്ങനെ തള്ളിയിടണമെന്ന് ഇരുവരും റിഹേഴ്‌സൽ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സിയയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും കൊലപാതക രംഗം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിക്കുകയും ചെയ്‌തു.
കൃത്യമായ ആസൂത്രണത്തോടെ ആണ് ഇരുവരും കൊലപാതകം നടപ്പിലാക്കിയത്. ഒരാളെ എങ്ങനെ കൊല്ലാം എന്നതിനെ കുറിച്ച് ഇരുവരും ഗൂഗിളിൽ തിരച്ചിൽ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പിടിക്കപ്പെട്ടാൽ പോലീസിന് നൽകേണ്ട മറുപടികൾ വരെ ഇവർ നേരത്തെ തയ്യാറാക്കി പരിശീലിച്ചിരുന്നു. മെയ് അവസാനത്തോടെ തന്നെ കൊലപാതക പദ്ധതിക്ക് ഇവർ രൂപം നൽകിയിരുന്നതായാണ് സൂചന.
33 ഡിഗ്രി സെൽഷ്യസ് ചൂടുള്ളപ്പോൾ ഹുഡി ധരിച്ച് കോട്ടയിലേക്ക് കയറിയ ചേതൻ്റെ വസ്ത്രധാരണമാണ് പോലീസിന് സംശയത്തിന് ഇടനൽകിയത്. സിസിടിവിയിലും ടോൾ പ്ലാസ രേഖകളിലും കുടുങ്ങാതിരിക്കാൻ ചേതൻ സ്‌കൂട്ടറിലാണ് ലോഹഗഡിലെത്തിയത്. തിരിച്ചറിയാതിരിക്കാൻ വേഷം മാറാൻ ശ്രമിച്ചെങ്കിലും, കടുത്ത ചൂടിൽ ഹുഡി ധരിച്ചെത്തിയതാണ് പോലീസിൻ്റെ സംശയത്തിന് വഴിവെച്ചത്.
സിയയും ചേതനും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരുന്നതിനായി പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്.
സിയയും ചേതനും നിലവിൽ ജൂലൈ 3 വരെ പോലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പ്രതികളുടെ മൊഴികൾ ക്രോസ് ചെക്ക് ചെയ്യാനും കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.


