കേരളത്തിലെ തൻ്റെ രാഷ്ട്രീയ എതിരാളികളെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിൻ്റെ വാക്കുകൾ അടുത്തിടെയാണ് പാർട്ടിക്കുള്ളിൽ അസംതൃപ്‌തിക്ക് കാരണമായത്. എൽഡിഎഫ് സർക്കാർ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്‌തതിനെയും സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ചയെയും തരൂർ പ്രശംസിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. അടുത്തിടെ മോദി സര്‍ക്കാരിനെ പുകഴ്ത്തിയത്തും വാർത്തകളിൽ നിറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ ബിജെപി എംപി ബൈജയന്ത് ജയ് പാണ്ഡെയ്‌ക്കൊപ്പം വിമാനത്തിൽ പുഞ്ചിരിച്ചു കൊണ്ട് തരൂർ എടുത്ത സെൽഫിയാണ് ഏറ്റവും പുതിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചത്. ‘ഒടുവില്‍ നമ്മള്‍ രണ്ടുപേരും ഒരേ ദിശയിലേക്ക്’ എന്ന അടിക്കുറിപ്പോടെ ആണ് ജയ്‌പാണ്ഡെ സെല്‍ഫി സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്‌തത്. എന്നാൽ അത്തരം അഭ്യൂഹങ്ങൾ ഇനി അനുവദിക്കില്ലെന്ന് വ്യക്തമായ മറുപടി നൽകി ശശി തരൂർ.
‘ഭുവനേശ്വറിലേക്ക് മാത്രം വരുന്ന സഹയാത്രികന്‍’ മാത്രമാണ് താനെന്നാണ് തരൂര്‍ എക്‌സില്‍ ഇതിന് മറുപടി നല്‍കിയത്. താൻ കലിംഗ ലിറ്റ്ഫെസ്റ്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്‌ച വെറും യാദൃശ്ചികമാണെന്നും രാഷ്ട്രീയമല്ലെന്നും സൂചിപ്പിച്ചുകൊണ്ട് തരൂർ പറഞ്ഞു.



