...
Home News Kerala ബാലരാമപുരത്തെ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു

ബാലരാമപുരത്തെ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു

ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. BNS 316 (2) 318 (4) 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

300

കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതുവിനെതിരെ പോലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പിനാണ് കേസെടുത്തത്. ദേവസ്വം ബോർഡിലടക്കം ജോലി വാഗ്ദാനം ചെയ്‌ത്‌ ആളുകളിൽ നിന്ന് ശ്രീതു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടുപേരുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കൂടുതൽ ആളുകൾക്കും ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പണം തട്ടിയതെന്നാണ് വിവരം. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. BNS 316 (2) 318 (4) 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശ്രീതുവിനെ ചോദ്യം ചെയ്യുന്നതിനായി മഹിളാ മന്ദിരത്തിൽ നിന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ശനിയാഴ്‌ച രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്യല്‍ നടന്നിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ ശ്രീതുവിൻ്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്.പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. ഇതിനായി തിങ്കളാഴ്‌ച കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിൻ്റെയും ശ്രീജിത്തിൻ്റെയും മകള്‍ രണ്ട് വയസുകാരി ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിൻ്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.