...
Home News National ‘ആദ്യം അവർ ഡോക്ടർമാർ ആണെന്ന് പറഞ്ഞു’; സോനം വാങ്ചുകിനെ ജന്തർ മന്തറിൽ നിന്ന് പോലീസ് നീക്കിയത്...

‘ആദ്യം അവർ ഡോക്ടർമാർ ആണെന്ന് പറഞ്ഞു’; സോനം വാങ്ചുകിനെ ജന്തർ മന്തറിൽ നിന്ന് പോലീസ് നീക്കിയത് ഇങ്ങനെ

അടുത്ത ആഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിഷേധം വ്യാപിക്കാതിരിക്കാൻ പോലീസ് പ്രത്യേക ജാഗ്രത പുലർത്തിയതായും വൃത്തങ്ങൾ

3

20 ദിവസമായി നിരാഹാര സമരം തുടരുകയായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി പോലീസ് പ്രത്യേക ഓപ്പറേഷൻ നടത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹി ഹൈക്കോടതിയുടെ നിർദേശങ്ങളും മെഡിക്കൽ വിദഗ്ധരുടെ ശുപാർശയും പരിഗണിച്ചാണ് രാത്രി തന്നെ നടപടികൾ ആസൂത്രണം ചെയ്തതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

പുലർച്ചെ 1.30ഓടെ വാങ്ചുക്കിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലീസ് ആസ്ഥാനത്ത് നിന്ന് നിർദേശം ലഭിച്ചു. തുടർന്ന് ന്യൂഡൽഹി ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ യോഗം ചേർന്ന് ഓപ്പറേഷന്റെ വിശദാംശങ്ങൾ ആസൂത്രണം ചെയ്തു. സംഘർഷങ്ങളില്ലാതെ ഒരു മിനിറ്റിനുള്ളിൽ വാങ്ചുക്കിനെ സുരക്ഷിതമായി മാറ്റുന്നതിനുള്ള സുരക്ഷാ പരിശീലനവും നടത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധ സ്ഥലത്ത് നിന്ന് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് തടയാൻ നെറ്റ്‌വർക്ക് ജാമറുകൾ വിന്യസിക്കുന്നതിനെ കുറിച്ചും ചർച്ച നടന്നതായി വിവരമുണ്ട്. പുലർച്ചെ 5 മണിയോടെ ജന്തർ മന്തറിന് സമീപം അന്തിമ അവലോകന യോഗം ചേർന്ന ശേഷം ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് അവസാന നിർദേശങ്ങൾ നൽകി.

സാധാരണ വസ്ത്രം ധരിച്ച പോലീസ് ഉദ്യോഗസ്ഥർ വലിയ വെള്ള ഷീറ്റുകളുമായി സമരവേദിയിലെത്തി. നിർദേശം ലഭിച്ചതോടെ വേദി ഷീറ്റുകൾ കൊണ്ട് മറച്ചശേഷം വാങ്ചുക്കിനെ സമീപത്ത് തയ്യാറാക്കി നിർത്തിയിരുന്ന ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. മാറ്റത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനാണ് വെള്ള ഷീറ്റുകൾ ഉപയോഗിച്ചതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ദൃശ്യങ്ങൾ ഉടൻ വൈറലായിരുന്നെങ്കിൽ ജന്തർ മന്തറിൽ വലിയ ജനക്കൂട്ടം രൂപപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിഷേധം വ്യാപിക്കാതിരിക്കാൻ പോലീസ് പ്രത്യേക ജാഗ്രത പുലർത്തിയതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഓപ്പറേഷനിടെ പ്രതിഷേധക്കാരിൽ ചിലർ ഇടപെടാൻ ശ്രമിച്ചതിനെ തുടർന്ന് ചെറിയ സംഘർഷമുണ്ടായതായി പോലീസ് അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നത് തടയാനാണ് പ്രതിഷേധക്കാർ ശ്രമിച്ചതെന്നും പോലീസ് അവകാശപ്പെട്ടു.

പോലീസ് വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിൽ മെഡിക്കൽ വിദഗ്ധരുടെ നിർദേശപ്രകാരമാണ് അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. “ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും വിദഗ്ധ ഡോക്ടർമാരുടെ നിർദേശവും അനുസരിച്ച് സോനം വാങ്ചുക്കിനെ അടിയന്തര വൈദ്യചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി,” പ്രസ്താവനയിൽ വ്യക്തമാക്കി. ബലപ്രയോഗം നടന്നെന്ന പ്രതിഷേധക്കാരുടെ ആരോപണവും പോലീസ് നിഷേധിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മയുടെ വാക്കുകളിൽ, ഹൈക്കോടതി നിർദേശവും ആരോഗ്യസ്ഥിതിയും മെഡിക്കൽ ഉപദേശവും കണക്കിലെടുത്താണ് വാങ്ചുക്കിനെ ആവശ്യമായ ചികിത്സയ്ക്കും മെഡിക്കൽ മേൽനോട്ടത്തിനുമായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ വെള്ളിയാഴ്‌ച തന്നെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ജന്തർ മന്തർ, സമീപ പ്രദേശങ്ങൾ, ന്യൂഡൽഹി ജില്ലയിലെ വിവിധ ഭാഗങ്ങൾ, വാങ്ചുക്ക് പ്രവേശിപ്പിക്കപ്പെട്ട സഫ്ദർജംഗ് ആശുപത്രി എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ഡൽഹി പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വ്യാപകമായി വിന്യസിക്കുകയും പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.