...
Home News Kerala ‘അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകള്‍’; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഇഡ‍ി

‘അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകള്‍’; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഇഡ‍ി

ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റ് ചെയ്‌ത്‌ നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ ‌വിശദീകരണം

358

ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡ‍ി). പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനീഷിനെതിരെ അഞ്ചു ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.

ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റ് ചെയ്‌ത്‌ നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ ‌വിശദീകരണം.

‌എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഇഡി പറഞ്ഞു. ഇതോടൊപ്പം, അനീഷ് ബാബുവിനെതിരായ കേസിൻ്റെ വിശദാംശങ്ങളും ഇഡി പുറത്തുവിട്ടിട്ടുണ്ട്.

അനീഷിനെതിരെ കൊട്ടാരക്കര പൊലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നും 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.

അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നു‌. അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്. ഹാജരായ ഘട്ടത്തില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല.

പിഎംഎല്‍എ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിൻ്റെ ആവശ്യങ്ങള്‍ തള്ളി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇഡിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അനീഷ് പ്രവര്‍ത്തിച്ച് തുടങ്ങിയത് എന്നാണ് വാദം. ആദ്യം ഒരു ഉദ്യോഗസ്ഥൻ്റെ പേരുപറയുകയും പിന്നീട് മാറ്റിപ്പറയുകയും അടക്കം പരസ്‌പര വിരുദ്ധമായ ആരോപണങ്ങളാണ് അനീഷ് ഉന്നയിക്കുന്നതെന്നും ഇഡി ആരോപിച്ചു. അതുകൊണ്ടുതന്നെ അനീഷിൻ്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇഡി വാദിക്കുന്നു. അതേസമയം, നീതിയുക്തവും പക്ഷപാത രഹിതവുമായ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിജിലന്‍സിൻ്റെ പക്കല്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരാഞ്ഞിട്ടുണ്ട് എന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിൻ്റെ പരാതിയിലാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അനീഷിൻ്റെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.