12 September 2026
Home News International യുഎസിലേക്കുള്ള യാത്രയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി യുകെ ഉൾപ്പെടെ അഞ്ച് നാറ്റോ സഖ്യകക്ഷികള്‍

യുഎസിലേക്കുള്ള യാത്രയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി യുകെ ഉൾപ്പെടെ അഞ്ച് നാറ്റോ സഖ്യകക്ഷികള്‍

ട്രാന്‍സ്ജെന്‍ഡര്‍, ഇന്റര്‍സെക്സ്, നോണ്‍ബൈനറി ആളുകള്‍ക്ക് അവരുടെ പാസ്പോര്‍ട്ടിലെ ലിംഗ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്ന നയം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചില മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നു.

338

അമേരിക്കൻ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ധാരാളം വിനോദസഞ്ചാരികളെ ആവര്‍ത്തിച്ച് തടഞ്ഞുവച്ചതിനാല്‍ കാനഡ ഉള്‍പ്പെടെയുള്ള അഞ്ച് നാറ്റോ സഖ്യകക്ഷികള്‍ യുഎസിലേക്കുള്ള യാത്രക്ക് പുതിയ യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡെന്‍മാര്‍ക്ക്, യുകെ, ജര്‍മ്മനി, ഫിന്‍ലാന്‍ഡ് എന്നിവയും അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍, ഇന്റര്‍സെക്സ്, നോണ്‍ബൈനറി ആളുകള്‍ക്ക് അവരുടെ പാസ്പോര്‍ട്ടിലെ ലിംഗ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്ന നയം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചില മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയ്ക്കും ചൈനയ്ക്കുമുള്ള യാത്രാ നിര്‍ദേശങ്ങള്‍ കാനഡ പുതുക്കി. 30 ദിവസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന പൗരന്മാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്, അല്ലെങ്കില്‍ പിഴകള്‍ നേരിടേണ്ടിവരും. ചൈനയെക്കുറിച്ചുള്ള കാനഡയുടെ അപ്ഡേറ്റ് സമീപ മാസങ്ങളില്‍ നാല് കനേഡിയന്‍മാരെ ചൈന വധിച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോയ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്. നേരത്തെ, യുഎസിലേക്ക് യാത്ര ചെയ്യാന്‍ കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസയോ രജിസ്റ്ററോ കൈവശം വയ്‌ക്കേണ്ടതില്ലായിരുന്നു.

ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ഇഎസ്ടിഎ) അല്ലെങ്കില്‍ വിസ ഉപയോഗിക്കുന്നത് യുഎസില്‍ പ്രവേശിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യ ഓഫീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു വിനോദസഞ്ചാരിയെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ അന്തിമ അധികാരം യുഎസ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്ന് വിദേശകാര്യ ഓഫീസ് വ്യക്തമാക്കി.

അതേസമയം, ‘എല്ലാ പ്രവേശന, വിസ, മറ്റ് പ്രവേശന വ്യവസ്ഥകള്‍ പാലിക്കണമെന്ന്’ യുകെ വിദേശകാര്യ ഓഫീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഡെന്‍മാര്‍ക്കും ഫിന്‍ലാന്‍ഡും അവരുടെ നിര്‍ദേശങ്ങളില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം യുഎസ് രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്നും അപേക്ഷകന്റെ പാസ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ലിംഗഭേദം ‘ജനന സമയത്ത് നല്‍കിയിട്ടുള്ള ലിംഗഭേദവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍, അവരുടെ യാത്രാ പെര്‍മിറ്റോ വിസ അപേക്ഷയോ നിരസിക്കപ്പെടാം’ എന്നും പ്രസ്താവിച്ചു.

ഡെന്‍മാര്‍ക്കും സമാനമായ മുന്നറിയിപ്പ് നല്‍കി. യാത്രക്കാര്‍ തടങ്കലില്‍ വയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.