ദീർഘകാലമായി തുടരുന്ന ഏറ്റുമുട്ടലിന് ആക്കം കൂട്ടിക്കൊണ്ട് ഇറാന് എതിരെ സംയുക്ത ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേലും അമേരിക്കയും. മാസങ്ങളായി തുടർന്ന സൈനിക പരിശീലനവും നയതന്ത്രവും ഇപ്പോൾ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയിരിക്കുന്നു. ആക്രമണം മേഖലയെ ഒരു യുദ്ധ പൂർണ അന്തരീക്ഷത്തിലേയ്‌ക്ക് നയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിൽ എത്തിനിൽക്കുകയാണ് ആക്രമണ ഫലങ്ങൾ.
- ആണവായുധ ഭീഷണി
ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായും ആണവായുധം നിർമ്മിക്കാൻ വളരെ അടുത്തെത്തിയതായും ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും അത് തടയാൻ ഏത് അറ്റകൈ പ്രയോഗിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
- സംഘടനകള്‍ക്കുള്ള പിന്തുണ
ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസ് (ഗസ), ഹിസ്ബുള്ള (ലെബനൻ), ഹൂതികൾ (യമൻ) തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നു എന്നതാണ് മറ്റൊരു പ്രധാന കാരണം. മേഖലയിലെ സമാധാനം തകർക്കാൻ ഇറാൻ ഈ ‘പ്രോക്സി’ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുവെന്ന് അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നു.
- നേരിട്ടുള്ള ആക്രമണങ്ങൾ
2024 ഏപ്രിലിലും ഒക്ടോബറിലും ഇറാൻ നേരിട്ട് ഇസ്രയേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് (ഫെബ്രുവരി 28) നടന്ന ആക്രമണം ഈ പ്രതികാര നടപടിയുടെ ഭാഗമാണ്.
- മേഖലാ സുരക്ഷയും അമേരിക്കൻ താൽപ്പര്യങ്ങളും
ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ ചൊടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാനും ഇറാൻ്റെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കുചേരുന്നു.
- ഭരണകൂട മാറ്റം
ഇന്നത്തെ പ്രസ്താവനയിൽ നെതന്യാഹു സൂചിപ്പിച്ചത് “ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കും” എന്നാണ്. അതായത്, ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കി തങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കുക എന്നതും ഈ ആക്രമണത്തിൻ്റെ ലക്ഷ്യമാണ്.



