വലൻസിയയിലെ ദുരന്തബാധിത നഗരം ഞായറാഴ്ച സ്പാനിഷ് രാജകുടുംബം സന്ദർശിച്ചപ്പോൾ രോഷാകുലരായ വെള്ളപ്പൊക്കത്തെ അതിജീവിച്ചവർ ചെളി എറിയുകയും ഫിലിപ്പെ ആറാമൻ രാജാവിനെയും ലെറ്റിസിയ രാജ്ഞിയെയും അപമാനിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് സ്പെയിനിലെ പടിഞ്ഞാറൻ വലൻസിയ മേഖലയിൽ വെള്ളപ്പൊക്കത്തിൽ 200-ലധികം പേർ മരണപ്പെട്ടിരുന്നു.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, റീജിയണൽ പ്രസിഡൻ്റ് കാർലോസ് മാസോൺ എന്നിവരോടൊപ്പമാണ് രാജകുടുംബം ഏറ്റവും മോശം ബാധിത പ്രദേശങ്ങളിലൊന്നായ പൈപോർട്ട നഗരം സന്ദർശിച്ചത്. ചില പ്രദേശവാസികൾ രാജകുടുംബത്തിനും ഉദ്യോഗസ്ഥർക്കും നേരെ മുട്ടയും ചെളിയും എറിഞ്ഞു, മറ്റുള്ളവർ “കൊലപാതകങ്ങൾ”, “ലജ്ജാകരം” , “പുറത്തുകടക്കുക” എന്ന് വിളിച്ചുപറഞ്ഞു , സ്പാനിഷ് വാർത്താ ഏജൻസിയായ EFE പറയുന്നു.
ഈ സമയം കുടകൾ ഉപയോഗിച്ച് രാജകുടുംബത്തെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചു. പ്രധാനമന്ത്രിയുടെ കാറിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. സ്പാനിഷ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ദുരന്തത്തെക്കുറിച്ച് മുൻകൂട്ടിയുള്ള മുന്നറിയിപ്പ് ലഭിക്കാത്തതും മന്ദഗതിയിലുള്ള അധികൃതരുടെ പ്രതികരണവും കാരണം പ്രദേശവാസികൾ പ്രകോപിതരായിരുന്നു.
മോശമായ രീതിയിൽ ജനങ്ങൾ പ്രതികരിച്ചിട്ടും രാജകുടുംബം പോലീസ് വലയം കടന്ന് സമീപിക്കുന്ന താമസക്കാരുമായി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, മുഖത്തും കൈകളിലും ചെളിയുടെ അംശങ്ങളുമായി രാജ്ഞി ഒരു സ്ത്രീയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. അരമണിക്കൂറിനുശേഷം രാജകുടുംബത്തെ പോലീസ് അകമ്പടിയോടെ യാത്രയാക്കി. ദുരന്തം ബാധിച്ച മറ്റൊരു നഗരമായ ചിവ സന്ദർശിക്കാനുള്ള പദ്ധതി മാറ്റിവച്ചു.



