ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഞായറാഴ്‌ചയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജമ്മു കാശ്‌മീർ, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മു കാശ്‌മീരിലെ, ഡോഡ, ചാമോലി, റമ്പാൻ, റെയിസി എന്നിവിടങ്ങളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നുണ്ട്.
ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ്, ധാരാളി എന്നിവിടങ്ങളിൽ 80 ഓളം പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. ദില്ലി യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് താഴ്ന്ന പ്രദേശത്തുള്ള ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് നിലവിൽ. 20 വീടുകളുള്ള കരലാനയാണ് ഏറ്റവും ഭീഷണി നേരിടുന്നത്. മണ്ണിടിച്ചിലിൻ്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. അപകടസാധ്യത ഇപ്പോഴും കൂടുതൽ ആണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്‌ചയായി തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാൽ വലയുകയാണ് ജമ്മു കാശ്‌മീർ. ആഗസ്‌ത് 14 മുതൽ കാശ്‌മീരിൽ തുടർച്ചയായ മേഘ സ്ഫോടനങ്ങളും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴക്കെടുതികളിൽ 130 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 32 തീർഥാടകരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.



