തുടർച്ചയായ മഴ, മണ്ണിടിച്ചിൽ, റോഡപകടങ്ങൾ, വെള്ളപ്പൊക്കം എന്നിവ കാരണം ഇതുവരെ 2,000 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി ഹിമാചൽ പ്രദേശ് റവന്യൂ, ഹോർട്ടികൾച്ചർ, ഗോത്ര വികസന മന്ത്രി ജഗത് സിംഗ് നേഗി ചൊവ്വാഴ്‌ച അറിയിച്ചു.
ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ, വിളകൾ, പൊതുജീവിതം എന്നിവക്ക് വ്യാപകമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കാലവർഷം ഇപ്പോഴും സജീവമാണെന്നും ശമനത്തിൻ്റെ ലക്ഷണമില്ലെന്നും നേഗി പറഞ്ഞു.
“മഴയുടെ ശക്തി ഇതുവരെ അവസാനിച്ചിട്ടില്ല; അതിന് ഒരു കുറവും കൂടാതെ തുടരുകയാണ്. പല സ്ഥലങ്ങളിലും മൺസൂൺ വളരെ ശക്തമായി തുടരുന്നു. തിങ്കളാഴ്‌ച ഷിംലയിൽ കനത്ത മഴ പെയ്‌തു. ഇത് മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി വിതരണം തടസപ്പെടാനും കാരണമായി. രാമചന്ദ്ര ചൗക്കിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടിവന്നു.
കുളു ജില്ലയിലും സമാനമായ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതുവരെ, ഈ പുതിയ സംഭവങ്ങളിൽ ജീവഹാനി റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ ബാധിത പ്രദേശങ്ങളിൽ തോട്ടവിളകൾക്ക് വ്യാപകമായ നാശനഷ്‌ടമുണ്ടായിട്ടുണ്ട്,” -മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം 365 റോഡുകൾ ഇപ്പോഴും തടസപ്പെട്ടിട്ടുണ്ടെന്നും 80 വൈദ്യുതി പദ്ധതികൾ തടസപ്പെട്ടിട്ടുണ്ടെന്നും ഏകദേശം 35 ജലവിതരണ പദ്ധതികൾ തടസപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിരവധി വിതരണ ട്രാൻസ്‌ഫോർമറുകളും (ഡിടിആറുകൾ) സാരമായി ബാധിച്ചതിനാൽ വലിയ ഭാഗങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.
“റോഡ് അപകടങ്ങൾ, മണ്ണിടിച്ചിൽ, കനത്ത മഴ എന്നിവ കാരണം സംസ്ഥാനത്തുടനീളം നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. സർക്കാർ സ്വത്തുക്കൾക്കും സ്വകാര്യ വ്യക്തികൾക്കും ഉണ്ടായ മൊത്തം നഷ്‌ടം 2,000 കോടി രൂപ കവിഞ്ഞു. കാലവർഷം ഇപ്പോഴും സജീവമായതിനാൽ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കാനും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നിടത്തെല്ലാം അടിയന്തര സഹായം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.”
നേഗി പറഞ്ഞു. അതേസമയം, ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയും അടിസ്ഥാന സൗകര്യങ്ങൾ, വിളകൾ, പൊതുജനജീവിതം എന്നിവക്ക് വ്യാപകമായ നാശനഷ്‌ടങ്ങൾ ഉണ്ടാകുകയും ചെയ്‌തു. മൺസൂൺ നാശനഷ്‌ടങ്ങളും ദുരിതാശ്വാസ നടപടികളും നടന്നു കൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രധാനമായും ഉയർന്നുവന്നു.
വെള്ളപ്പൊക്കവും മഴയുമായി ബന്ധപ്പെട്ട നാശനഷ്‌ടങ്ങളും സംബന്ധിച്ച് റൂൾ 130 പ്രകാരം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നിയമസഭാംഗങ്ങൾ ആവശ്യപ്പെടുകയും പ്രതിപക്ഷം ഒരു അടിയന്തര പ്രമേയത്തിനായി സമ്മർദ്ദം ചെലുത്തി.



