ദിവസങ്ങളായി നയൻതാരയും ധനുഷും (Dhanush) തമ്മിലുള്ള വിഷയങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നയൻതാരയുടെ ഡോക്യുമെൻ്റെറിയിൽ ധനുഷിൻ്റെ നിർമ്മാണത്തിൽ എത്തിയ ‘നാനും റൗഡിതാൻ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ളതായിരുന്നു തർക്കം.
ഇത് സംബന്ധിച്ച് ധനുഷ് നയൻതാരയ്ക്ക് നോട്ടീസും അയച്ചിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ധനുഷിന് മറുപടി നൽകിയിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ. ഡോക്യുമെൻ്റെറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് സെക്കൻഡ് വീഡിയോ പകർപ്പവകാശ ലംഘനമാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്.
ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ഈ കേസിൽ പകർപ്പവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് നയൻതാരയുടെയും വിഘ്നേഷിൻ്റെയും അഭിഭാഷകൻ പറഞ്ഞത്.
നയൻതാരയുടെ വിവാഹ ഡോക്യുമെൻ്റെറിയായ ‘നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ’ (Nayanthara : Beyond the fairy tale) നെറ്റ്ഫ്ലെക്സിലൂടെ ആണ് പുറത്ത് വിട്ടത്. ഡോക്യുമെൻ്റെറി പുറത്ത് വിടുന്നതിന് മുമ്പ് തന്നെ ധനുഷുമായുള്ള തർക്കങ്ങൾ ആരംഭിച്ചിരുന്നു.
മൂന്ന് സെക്കൻഡ് വീഡിയോ പുറത്ത് വിടണമെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ധനുഷ് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. പിന്നാലെ നയൻതാര വിഷയത്തിൽ പ്രതികരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ, നയൻതാരയും വിഘ്നേഷും ഡോക്യുമെൻ്റെറിയിൽ മൂന്ന് സെക്കൻഡ് വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ധനുഷ് കോടതിയെ സമീപിക്കുകയായിരുന്നു.



