...
Home Business പത്ത് വർഷത്തെ ബില്ല് ജിയോക്ക് കൊടുക്കാൻ മറന്നു; ബിഎസ്എൻഎല്ലിന് നഷ്‌ടം 1757 കോടി രൂപ

പത്ത് വർഷത്തെ ബില്ല് ജിയോക്ക് കൊടുക്കാൻ മറന്നു; ബിഎസ്എൻഎല്ലിന് നഷ്‌ടം 1757 കോടി രൂപ

കരാറില്‍ പെടാത്ത സാങ്കേതിക വിദ്യ ജിയോ സ്ഥാപിച്ചതായും ഇതോടെ സ്വകാര്യ കമ്പനിയുമായി ഒത്തുകളി നടന്നെന്ന ആരോപണവും ഉയര്‍ന്നു

414

ജിയോക്ക് ബില്ല് നല്‍കാത്തതിലൂടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിന് 1757.76 കോടി രൂപ നഷ്‌ടം. അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിട്ടതിലെ 10 വര്‍ഷത്തെ ബില്ലാണ് നല്‍കാന്‍ വൈകിയതയെന്ന് സിഎജി റിപ്പോര്‍ട്ട്. കരാറില്‍ പെടാത്ത സാങ്കേതിക വിദ്യയും ജിയോ സ്ഥാപിച്ചതായും റിപ്പോര്‍ട്ട്. ഇതോടെ സ്വകാര്യ കമ്പനിയുമായി ഒത്തുകളി നടന്നെന്ന ആരോപണവും ഉയര്‍ന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിട്ടതിലൂടെ റിലയന്‍സ് ജിയോ ഇന്‍ഫോ ലിമിറ്റഡിന് ബില്ല് നല്‍കാത്തതിനെ തുടര്‍ന്നാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന് 1757.76 കോടി രൂപയുടെ നഷ്‌ടം എന്ന് സിഎജി കണ്ടെത്തിയത്. 2014 മുതല്‍ 24 വരെയുള്ള പത്തുവര്‍ഷത്തെ ബില്ലാണ് ജിയോക്ക് നല്‍കാതിരുന്നത്.

ബിഎസ്എന്‍എലിൻ്റ ടവറുകളില്‍ ജിയോ ഉപയോഗിക്കുന്ന എല്‍ടിഇ സാങ്കേതിക വിദ്യക്കാണ് പണം നല്‍കേണ്ടിയിരുന്നത്. കരാര്‍ വ്യവസ്ഥകള്‍ നിലനിന്നിട്ടും ജിയോയില്‍ നിന്ന് സ്ഥിരമായി നിരക്ക് ഇടാക്കാതിരുന്നത് പൊതുഖജനാവിന് കോടികളുടെ നഷ്‌ടമുണ്ടാക്കി എന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014ല്‍ ഏര്‍പ്പെട്ട കരാറില്‍ 15 വര്‍ഷത്തേക്കാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള അനുവാദം ഉള്ളത്.

വിവിധ മേഖലകളിലായി ആന്‍റിന, റിമോട്ട് റേഡിയോ ഹെഡുകള്‍ എന്നിവ സ്ഥാപിക്കായിരുന്നു കരാര്‍. കരാറില്‍ ഉള്‍പ്പെടാത്ത സാങ്കേതിക വിദ്യകളായ എഫ്.ഡി ഡി, ടി.ഡി.ഡി എന്നിവയും ജിയോ സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെ റിലയന്‍സ് ജിയോക്ക് വേണ്ടി ഒത്തു കളിച്ചെന്ന ആരോപണവും ഉയര്‍ന്നു. അതേസമയം വീഴ്‌ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബിഎസ്എന്‍എല്‍ ഇതുവരെയും തയ്യാറായിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.