എസ്എഫ്‌ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ എഐഎസ്എഫ് മുൻ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് എഐഎസ്എഫ് മുൻ നേതാക്കൾ. എഐഎസ്എഫ് മുൻ നേതാക്കളായ എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്ന് എ എ സഹദ് ഫേസ്ബുക്കിൽ എഴുതി .
വനിതാ നേതാവ് നടത്തിയത് നാറിയ നാടകണമാണെന്ന് ആ സംഭവത്തിന് ശേഷം കഴിഞ്ഞ് നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും എന്നാൽ സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് താൻ പിന്നീട് സംഘടനയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നും എ എ സഹദ് പറയുന്നു.
രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ച്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യനാണ് ആർഷോ. ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ ആർഷോക്കെതിരായ ബിജെപി അക്രമത്തിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണെന്നും സഹദ് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പിഎം ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അസ്‌ലഫ് പാറേക്കാടനും പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന സമ്മേളനം അടുത്തു നിൽക്കുന്ന സമയത്താണ് എംജി യൂണിവേഴ്‌സിറ്റിയിൽ സഹദിന് മർദനം ഏൽക്കുന്നത്. അത് അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ചാനൽ ക്യാമറകൾക്കു മുന്നിൽ വ്യാജ ജാതി അധിക്ഷേപ വാർത്ത കൊടുത്ത് ആടിതിമിർക്കുന്ന വനിതാ സഖാവിനെയാണ് കണ്ടത്.
അടി കൊണ്ട് കിടക്കുന്ന സഖാക്കളെ തിരിഞ്ഞു നോക്കാതെ കിട്ടുന്ന പബ്ലിസിറ്റി മുഴുവൻ മുതലാക്കി, അടുത്ത സംസ്ഥാന സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് പിഎം ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്നേവരെ ഒരു സമരത്തിൽ മർദനം ഏൽക്കുകയോ കേസിൽ പ്രതിയാകുകയോ എതിരാളികളുടെ മർദനം ഏൽക്കുകയോ ചെയ്യാത്ത ഈ സഖാവിന്റെ വ്യാജ ആരോപണങ്ങൾ, പാർട്ടിക്ക് അകത്തും മുന്നണിയിലും വലിയ ചർച്ചയായെന്ന് അസ്‌ലഫ് പാറേക്കാടൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു..



